Asianet News MalayalamAsianet News Malayalam

Trans Woman : 'ജീവിക്കാൻ മാര്‍ഗമില്ല'; ദയാവധത്തിന് അപേക്ഷ നല്‍കി മലയാളി ട്രാൻസ് വുമണ്‍

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെത്തുന്നത്. ബംഗലൂരുവില്‍ വച്ച് ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയാണ് മൂന്ന് ലക്ഷത്തോളം രൂപ ചിലവുള്ള ശസ്ത്രക്രിയകള്‍ നടത്തിയത്. 

malayali trans woman seeks euthanasia in karnataka
Author
First Published Aug 26, 2022, 12:16 PM IST

നാം എത്ര പുരോഗമനത്തിന്‍റെ പാതയിലാണെന്ന് പറയുമ്പോഴും ട്രാൻസ് - കമ്മ്യൂണിറ്റിയില്‍ പെടുന്ന വ്യക്തികള്‍ ഇന്നും സമൂഹത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇനിയുമെത്രയോ ദൂരം നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ശരിയായ വിദ്യാഭ്യാസം തേടാനോ, ജോലി നേടാനോ, വാടകയ്ക്ക് വീടെടുക്കാനോ, പങ്കാളിക്കൊപ്പം കഴിയാനോ എന്തിനധികം- സ്വസ്ഥമായി ഒന്ന് ഷോപ്പിംഗിന് ഇറങ്ങാൻ പോലും ട്രാൻസ് വ്യക്തികള്‍ പെടാപാട് പെടാറുണ്ട് നമ്മുടെ സമൂഹത്തില്‍. 

ഇതിന്‍റെ ഒരു നേര്‍ക്കാഴ്ചയാവുകയാണ് ബംഗലൂരുവിലുള്ള മലയാളി ട്രാൻസ് വുമണ്‍ റിഹാനയുടെ കഥ. ജീവിക്കാൻ മറ്റ് മാര്‍ഗങ്ങളൊന്നും മുന്നിലില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷ നല്‍കിയിരിക്കുകയാണ് റിഹാനയിപ്പോള്‍. 

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെത്തുന്നത്. ബംഗലൂരുവില്‍ വച്ച് ലിംഗമാറ്റവുമായി ബന്ധപ്പെട്ട് രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയാണ് മൂന്ന് ലക്ഷത്തോളം രൂപ ചിലവുള്ള ശസ്ത്രക്രിയകള്‍ നടത്തിയത്. 

ഇതിന് ശേഷം ബംഗലൂരുവില്‍ തന്നെ എന്തെങ്കിലും നല്ല ജോലി ചെയ്ത് ജീവിക്കണമെന്നതായിരുന്നു റിഹാനയുടെ ലക്ഷ്യം. എന്നാല്‍ ചിന്തിച്ചയത്രയും എളുപ്പമായിരുന്നില്ല ഇത്. പലയിടങ്ങളിലും റിഹാന ജോലി തേടിപ്പോയി. ടെക്സ്റ്റൈല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിങ്ങനെ പല വാതിലുകള്‍ മുട്ടിയെങ്കിലും ജോലി കിട്ടിയില്ല. 

പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള റിഹാന പിന്നീട് കോളേജ് പഠനത്തിന് ശ്രമിച്ചെങ്കിലും തന്‍റെ സ്വത്വത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളും അതിക്രമങ്ങളും അതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചു. 

വാടകയ്ക്ക് ഒരു വീട് താമസത്തിന് കിട്ടാനും ഇവര്‍ ഏറെ വിഷമിച്ചു. എങ്ങനെയെങ്കിലും ഒരു വീട് തരപ്പെടുത്തിയാലും വൈകാതെ തന്നെ അയല്‍ക്കാര്‍ അവിടെ നിന്നും ഇവരെ ഒഴിപ്പിക്കാൻ വീട്ടുടമസ്ഥരോട് നിര്‍ദേശിക്കും. ഇതിനിടെ ഉപജീവനത്തിനായി ഭിക്ഷാടനം തുടങ്ങിയിരുന്നു റിഹാന. ലൈംഗികത്തൊഴിലിലേക്ക് ഇറങ്ങാൻ താല്‍പര്യമില്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഭിക്ഷാടനത്തിന് ഇറങ്ങിയത്.

എന്നാല്‍ ദിവസവും ലോഡ്ജ് മുറിക്ക് വാടക കൊടുത്ത് താമസിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതിനാല്‍ തന്നെ ഇങ്ങനെയും ഏറെ നാള്‍ മുന്നോട്ട് പോകാനാകില്ലെന്ന് റിഹാന മനസിലാക്കി. ജീവിക്കാൻ മറ്റ് വഴിയൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ കര്‍ണാടകയിലെ കൂര്‍ഗില്‍ ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ദയാവധത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.

മരിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല, എന്നാല്‍ ജീവിക്കാൻ ഇനിയൊരു വഴിയും മുന്നിലില്ല എന്ന തോന്നലാണ് ഇത്തരമൊരു അപേക്ഷ നല്‍കുന്നതിലേക്ക് തന്നെയെത്തിച്ചതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു. ആദ്യമൊന്നും ജില്ലാ ഭരണകൂടം തന്‍റെ അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ലെന്നും എന്നാല്‍ പിന്നീട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ് അപേക്ഷ സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. 

Also Read:- സ്ത്രീയായി മാറി മുന്‍ ഗുസ്തി താരം; ഞെട്ടലോടെ ആരാധകര്‍...

Follow Us:
Download App:
  • android
  • ios