'ഭാര്യയെ രക്ഷിക്കണം'; അഭ്യര്‍ത്ഥനയുമായി മോഡിയുടെ തലപ്പാവുകള്‍ ഡിസൈന്‍ ചെയ്ത കലാകാരന്‍...
മോദിയുടെ വേഷവിധാനങ്ങളിൽ തന്നെ ഏറെ ശ്രദ്ധ നേടിയതാണ് അദ്ദേഹത്തിന്‍റെ തലപ്പാവുകൾ. കോട്ടണ്‍ തുണികളില്‍ തനത് ശൈലിയിലുള്ള ഡിസൈനുകളും നിറങ്ങളുമെല്ലാമായി വളരെ ആകര്‍ഷകമായ രീതിയിലുള്ള ആ തലപ്പാവുകളുടെ നിര്‍മ്മാതാവ് ഇപ്പോള്‍ പരസ്യമായി സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷവിധാനത്തെ പറ്റി എപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നാലും അതില്‍ ശ്രദ്ധേയമായ ഇടം നേടുന്ന ഒന്നാണ് അദ്ദേഹം ധരിക്കുന്ന പരമ്പരാഗത രീതിയിലുള്ള തലപ്പാവുകള്‍. കോട്ടണ്‍ തുണികളില്‍ തനത് ശൈലിയിലുള്ള ഡിസൈനുകളും നിറങ്ങളുമെല്ലാമായി വളരെ ആകര്‍ഷകമായ രീതിയിലുള്ള ആ തലപ്പാവുകളുടെ നിര്‍മ്മാതാവ് ഇപ്പോള്‍ പരസ്യമായി സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഭാര്യക്ക് രക്താര്‍ബുദമാണെന്നും ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ഇനി അവരുടെ ചികിത്സയുമായി മുന്നോട്ട് പോകാനാവൂയെന്നുമാണ് ഡിസൈനറായ രാം പ്രകാശ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇതുവരെ താന്‍ സമ്പാദിച്ചുവച്ച ഒരു ലക്ഷം രൂപ കൊണ്ടാണ് ചികിത്സ മുന്നോട്ടുകൊണ്ടുപോയതെന്നും ഇനിയത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും രാം പ്രകാശ് പറയുന്നു.
മോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ധനസഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അവര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാം പ്രകാശ് മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.
രാം പ്രകാശിന് വരുമാന സര്‍ട്ടിഫിക്കറ്റില്ലാത്തതിനാലാണ് സര്‍ക്കാരില്‍ നിന്ന് അദ്ദേഹത്തിന് സഹായം ലഭിക്കാത്തതെന്ന് കിംഗ് ജോര്‍ജ്‌സ് മെഡിക്കല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ സുഷീര്‍ സിംഗ് അറിയിച്ചു. തങ്ങളെക്കൊണ്ടാകുന്നത് ഇക്കാര്യത്തില്‍ ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.