ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും ഇവരുടെ വിവാഹം. 

തിരുവനന്തപുരം: ഈ വർഷത്തെ പ്രണയദിനത്തിൽ (Valentines Day) ശ്യാമയും മനുവും ഒരുമിച്ചൊരു ജീവിതം തുടങ്ങും. ട്രാൻസ്ജെൻഡർ (Transgender Personalities) വ്യക്തികളായ ഇവർ പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവരാണ്. ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും ഇവരുടെ വിവാഹം. ഇവരെ ജിവിതത്തിലേക്ക് കൈ പിടിച്ചാനയിക്കാൻ ഇരുവരുടെയും വീട്ടുകാരുടെ സാന്നിദ്ധ്യവുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പത്തുവർഷം മുമ്പാണ് മനു കാർത്തിക, ശ്യാമയോട് ഇഷ്ടം തുറന്നു പറയുന്നത്. സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെല്ലാം പൂർത്തിയാക്കിയതിന് ശേഷം മാത്രം മതി വിവാഹം എന്നായിരുന്നു അന്നത്തെ തീരുമാനം. അതിന് വേണ്ടിയാണ് ഇത്രയും വർഷം ഇവർ കാത്തിരുന്നത്. മറ്റ് പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും മുമ്പ് നടന്നിട്ടുണ്ടെങ്കിലും അതൊക്കെ രേഖകളിലെ ആൺപെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. 

എന്നാൽ ട്രാൻസ്ജെൻഡർ‌ വ്യക്തിത്വത്തിൽ നിന്നു കൊണ്ട് തന്നെ വിവാഹം ചെയ്യാനാണ് ഇവരുടെ തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ നിയമസാധുതയുണ്ടോ എന്ന കാര്യത്തിൽ തീർച്ചയില്ല. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അവരുടെ ഐഡന്റിറ്റിയിൽ‌ നിന്നുകൊണ്ടുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്യാമയും മനുവും.