ക്യാൻസർ രോഗികൾക്ക് നൽകാനായി മുടി വളർത്തിയ തന്റെ മകനെക്കുറിച്ച് ഇങ്ങനെ പല പ്രചാരണങ്ങളും കേൾക്കേണ്ടി വന്നു സ്മിത അനിൽ എന്ന അമ്മ പറയുന്നു. 

ആൺകുട്ടികൾ താടിയും മുടിയും നീട്ടി വളർത്തിയാൽ അവൻ കഞ്ചാവാണെന്ന് പറയുന്ന സമൂഹമാണ് ഇന്നുള്ളത്. മുടി വളർത്തിയവർ ലഹരിക്ക് അടിമകളാണെന്ന് അവർ തന്നെ മുദ്രകുത്തും, പ്രചരിപ്പിക്കും. ക്യാൻസർ രോഗികൾക്ക് നൽകാനായി മുടി വളർത്തിയ തന്റെ മകനെക്കുറിച്ച് ഇങ്ങനെ പല പ്രചാരണങ്ങളും കേൾക്കേണ്ടി വന്നു സ്മിത അനിൽ എന്ന അമ്മ പറയുന്നു. അവർ അതു മകനുമായി പങ്കുവയ്ക്കുകയും ചെയ്തു. അമ്മയുടെ ആ കുറിപ്പ് വായിക്കാം...

സ്മിത അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു...

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത്? ഒരു ജാതി പോക്കു പിള്ളേരാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. (കഞ്ചാവു പിള്ളേരാണ് ഇങ്ങനൊക്കെ നടക്കണതെന്ന് ഞാൻ കേൾക്കാതെ രഹസ്യത്തിൽ പറയും) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ? ‘അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നുന്നെടാ കണ്ണാ’ എന്നു ഞാൻ പറയുമ്പോൾ അവൻ എന്നോടു പറയും ‘സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട്, അവരിൽ ആർക്കെങ്കിലും കൊടുക്കാൻ ആണ്. പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ട. അമ്മയ്ക്കെന്നെ അറിയാല്ലോ ? അതു മതി’. അതെ എനിക്കതുമതി. ബാക്കി കാലം പറയട്ടെ. പ്ലസ് ടു മുതൽ വളർത്തണതാ... ഡിഗ്രി രണ്ടാം വർഷമായിപ്പോ...ദാ ! ഇന്നു മുറിച്ചു. നാളെ കൊണ്ടുകൊടുക്കും. സന്തോഷമായി. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ. അണ്ണാറക്കണ്ണനും തന്നാലായത്..... Love you Kannan vave....