വിണ്ടുമൊരു ട്രാന്‍സ്ടജെന്‍റര്‍ വിവാഹം; ഹെയ്ദി സാദിയക്ക് താലി ചാര്‍ത്തി അഥര്‍വ് മോഹന്‍
റിപ്പബ്ലിക് ദിനമായ ഇന്ന് സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയയെ ട്രാന്‍സ്‍മാനായ അഥര്‍വ് താലി ചാര്‍ത്തി
കൊച്ചി: ഒരു ട്രാൻസ്ജെൻഡർ വിവാഹത്തിനുകൂടി കേരളം വേദിയായി. റിപ്പബ്ലിക് ദിനമായ ഇന്ന് സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയയെ ട്രാന്‍സ്‍മാനായ അഥര്‍വ് താലി ചാര്‍ത്തി. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റാണ് ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥര്‍വ്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം.
ഇരുവരുടെയും വീട്ടുകാർ ചേർന്നാണ് വിവാഹം ഉറപ്പിച്ചത്. വിവാഹനിശ്ചയത്തിന് ശേഷമാണ് പ്രണയിക്കാൻ തുടങ്ങിയതെന്നും ഹെയ്ദി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീട്ടിൽ വന്ന് പെണ്ണ് കണ്ടതിന് ശേഷമാണ് വിവാഹം ഉറപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിൽ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥർവ് വീട്ടിലെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടന്നത്. അതിനുശേഷമാണ് അഥർവുമായി പ്രണയത്തിലാകുന്നതെന്നും ഹെയ്ദി പറഞ്ഞു.
പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമറുടെ വളർത്തു മകളാണ് ഹെയ്ദി. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാൻസ്ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എല്ലാവരും വിവാഹത്തിൽ പങ്കെടുത്തു. വിവാഹ തലേന്ന് ആലുവയിലെ വീട്ടിൽവച്ച് ഹൽദി ആഘോഷവുമുണ്ടായി. കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്ജെൻഡർ വിവാഹമാണിത്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തിയത്.