തന്റെ ഭാവിയിലേക്ക് നിര്‍ണായകമാണ് ഈ പരീക്ഷയെന്ന തിരിച്ചറിവ് ഇന്ന് മിക്ക കുട്ടികള്‍ക്കും ഉണ്ട്. പരീക്ഷയിലെ ജയം മാത്രം പോര, മറിച്ച ഉന്നതവിജയവും കരസ്ഥമാക്കിയാല്‍ മാത്രമേ തുടര്‍പഠനത്തിന് സുഗമമായ പാത മുമ്പിലുള്ളൂ. ഇക്കാര്യവും ഇന്ന് കുട്ടികള്‍ക്ക് വേണ്ടത്ര അറിയാം

പരീക്ഷകളുടെ കാലമിങ്ങെത്തി ( Exam stress) . പത്താക്ലാസ് മുതല്‍ അങ്ങോട്ടുള്ള ക്ലാസുകളിലെ കുട്ടികളാണ് പ്രധാനമായും ഏറെ ഗൗരവത്തോടെ പരീക്ഷയെ നേരിടാന്‍ തയ്യാറെടുക്കുന്നത്. മത്സരാധിഷ്ടിതമായ ഇന്നത്തെ ലോകത്തെ ( Competitive World )പരീക്ഷകള്‍ കടന്നുപോവുക എന്നത് മുന്‍കാലങ്ങളിലെ പോലെ അത്ര എളുപ്പമല്ല. 

തന്റെ ഭാവിയിലേക്ക് നിര്‍ണായകമാണ് ഈ പരീക്ഷയെന്ന തിരിച്ചറിവ് ഇന്ന് മിക്ക കുട്ടികള്‍ക്കും ഉണ്ട്. പരീക്ഷയിലെ ജയം മാത്രം പോര, മറിച്ച ഉന്നതവിജയവും കരസ്ഥമാക്കിയാല്‍ മാത്രമേ തുടര്‍പഠനത്തിന് സുഗമമായ പാത മുമ്പിലുള്ളൂ. ഇക്കാര്യവും ഇന്ന് കുട്ടികള്‍ക്ക് വേണ്ടത്ര അറിയാം. 

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ പരീക്ഷക്കാലത്ത് ഇന്ന് കുട്ടികള്‍ വളരെയധികം സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനോ, അവരെ സുരക്ഷിതരായി നിര്‍ത്താനോ എല്ലാം അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്. 

ഇതില്‍ ഏറ്റവുമധികം കരുതലെടുക്കേണ്ടത് തീര്‍ച്ചയായും മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികളില്‍ നേരത്തേയുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പുറമെ അവരെ വീണ്ടും സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ ശ്രമിക്കാതിരിക്കുക. ഇതാണ് പരീക്ഷക്കാലത്ത് രക്ഷിതാക്കള്‍ നിര്‍ബന്ധമായും ചെയ്യേണ്ടൊരു കാര്യം. 

പറഞ്ഞില്ലെങ്കില്‍ പഠിക്കില്ല, നിര്‍ബന്ധിച്ചില്ലെങ്കില്‍ ഉണര്‍ന്നിരിക്കില്ല എന്നെല്ലാം ചൂണ്ടിക്കാട്ടി എല്ലായ്‌പോഴും കുട്ടികളുടെ പിന്നാലെ നടക്കരുത്. അത് ഗുണപരമായ ഫലം സൃഷ്ടിക്കില്ലെന്ന് മാത്രമല്ല, ദോഷകരമായതിലേക്ക് നയിക്കുകയും ചെയ്യാം. 

രണ്ടാമതായി ശ്രദ്ധിക്കേണ്ടത്, മറ്റ് കുട്ടികളുമായുള്ള താരതമ്യപ്പെടുത്തലാണ്. മിക്ക രക്ഷിതാക്കളും പതിവായി ചെയ്യുന്നൊരു കാര്യമാണിത്. ഒരു കാരണവശാലും കുട്ടികള്‍ കേള്‍ക്കെ ചെയ്യരുതാത്ത കാര്യമാണിത്. നമ്മുടെ കുട്ടിയെ മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തി, അവരെ സമ്മര്‍ദ്ദത്തിലാക്കരുത്. 

മറ്റ് കുട്ടികള്‍ എങ്ങനെയോ ആകട്ടെ, അവര്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങട്ടെ, നമ്മുടെ കുട്ടികള്‍ അവരുടെ കഴിവ് അനുസരിച്ച് മാര്‍ക്ക് വാങ്ങിയാല്‍ മാത്രം മതിയെന്ന് പറയുക. തോല്‍വി നേരിട്ടാല്‍ പോലും അതിനെ അഭിമുഖീകരിക്കാനുള്ള കഴിവ് കുട്ടി നേടുന്നത് രക്ഷിതാക്കളില്‍ നിന്നാണെന്ന് മനസിലാക്കുക. പരീക്ഷാഫലം പുറത്തുവരുന്ന സമയങ്ങളിലെല്ലാം കുട്ടികളുടെ ആത്മഹത്യാവാര്‍ത്തകളും പുറത്തുവരാറുണ്ട്. ഇക്കാര്യം ഓര്‍ക്കുന്നില്ലേ നിങ്ങള്‍? കുഞ്ഞ് മനസുകളാണ്, അതിനാല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. 

ചിലയിടങ്ങളില്‍ സ്‌കൂളുകളില്‍ നിന്നും ട്യൂഷന്‍ സെന്ററുകളില്‍ നിന്നുമെല്ലാം രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം വരാറുണ്ട്. എന്നാല്‍ പരിചയമ്പത്ത് കൊണ്ട് ഇക്കാര്യങ്ങളെയെല്ലാം രക്ഷിതാക്കള്‍ കൈകാര്യം ചെയ്തുവിടുക. ഒരിക്കലും ഈ സമ്മര്‍ദ്ദം കുട്ടികളുടെ തലയിലേക്ക് വച്ചുകൊടുക്കാതിരിക്കുക. അവരെ കാര്യം പറഞ്ഞ് മനസിലാക്കുകയാണ് ചെയ്യേണ്ടത്. 

പരീക്ഷക്കാലത്ത്, കഴിയുന്നതും തോല്‍വിയെ കുറിച്ച് പ്രതിപാദിക്കാതിരിക്കുക. തോറ്റാല്‍ നിന്റെ ജീവിതം പോയി, ഭാവി പോയി എന്നുള്ള തരത്തിലുള്ള സംസാരങ്ങള്‍ ഒഴിവാക്കുക. തുടര്‍പഠന സാധ്യത ഇല്ലാതാകുമെന്ന ഭീഷണിയും വേണ്ട. 

കലാ-കായികപരമായ കഴിവുകളുള്ള കുട്ടികളുണ്ട്. അവര്‍ക്ക് അത്തരത്തില്‍ മുന്നോട്ട് പോകാനുള്ള അവസരങ്ങളുണ്ട്. മാര്‍ക്ക് കുറഞ്ഞവരാണെങ്കില്‍ അതിന് അനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാം. എല്ലാവരും ഡോക്ടറോ, എഞ്ചിനീയറോ തന്നെ ആകണമെന്ന നിര്‍ബന്ധബുദ്ധി ഇന്ന് കാലാഹരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരുടെ മേല്‍ അമിതമായ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. പേടിയില്ലാതെ അവര്‍ പരീക്ഷ എഴുതട്ടെ, കഴിയുന്ന മാര്‍ക്ക് വാങ്ങട്ടെ. ഫലം വരുന്നതിന് അനുസരിച്ച് മനസാന്നിധ്യത്തോടെയും പ്രതീക്ഷയോടെയും സ്‌നേഹത്തോടെയും അവരുടെ ഭാവികാര്യങ്ങള്‍ ആലോചിക്കാന്‍ നിങ്ങള്‍ രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം ചേരുക. 

Also Read:- 'എന്റെ ടെന്‍ഷന്‍ നീ പത്താംക്ലാസിലാണ് എന്നതല്ല'; ഒരച്ഛന്റെ വ്യത്യസ്തമായ കുറിപ്പ്...