കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേകാൽ കിലോ സ്വർണം പിടിച്ചു
വിദേശത്ത് നിന്നെത്തിയ ഇവരെ സ്വീകരിക്കാനെത്തിയ നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കിലോ സ്വർണമാണ് പിടിച്ചെടുത്തത്. പെരിന്തൽമണ്ണ സ്വദേശി അബ്ദുള്ള, മഞ്ചേരി സ്വദേശി യൂസുഫലി എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. വിദേശത്ത് നിന്നെത്തിയ ഇവരെ സ്വീകരിക്കാനെത്തിയ നാലു പേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമ്പാശ്ശേരിയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണം പിടിച്ചു
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ രണ്ട് കിലോ സ്വർണം പിടികൂടിയിരുന്നു. പാലക്കാട് സ്വദേശി റഹ‍്‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. സൗദി അറേബ്യയിൽ നിന്ന് വന്ന ഇവർ നാല് ക്യാപ്സൂളുകളായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. റഹ്‍ലത്തിൽ നിന്ന് 991 ഗ്രാമും രഞ്ജിത്തിൽ നിന്ന് 1,019 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി
അരീക്കോട് : മലപ്പുറത്തു നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. അരീക്കോട് എസ്.ഒ. ജി ക്യാമ്പിലെ പൊലീസുകാരൻ മുബഷിറിനെ കോഴിക്കോട് നിന്നാണ് കണ്ടെത്തിയത്. മേലുദ്ധ്യോഗസ്ഥര്‍ മാനസിക പീഡിപ്പിക്കുന്നുവെന്ന് പരാതിപെട്ടാണ് മുബഷിര്‍ വെള്ളിയാഴ്ച്ച നാട് വിട്ടത്. ക്യാമ്പിലെ മെസ്സിൽ നൽകുന്ന കട്ടൻ ചായ നിർത്തലാക്കിയതാണ് തുടക്കം. ഇത് ചോദ്യം ചെയ്തതുമുതല്‍ അസിസ്റ്റന്‍റ് കമാൻഡന്‍റ് പ്രതികാര നടപടിയിലേക്ക് നീങ്ങിയെന്നാണ് മുബഷിറിന്‍റെ പരാതി. കടുത്ത മാനസിക സമ്മർദ്ദത്തില്‍ മുബാഷിർ ക്യാമ്പിൽ നിന്നിറങ്ങി നാട് വിടുകയായിരുന്നു.
പ്രയാസങ്ങളും പരാതിയും കത്തെഴുതിവെച്ചാണ് സ്ഥലം വിട്ടത്. ട്രെയിൻ മാർഗം തമിഴ്‌നാട്ടിലെ ഈറോഡെത്തി. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെട്ട മുബഷിർ അവരുടെ നിർബന്ധത്തിന് വഴങ്ങി വടകരയിലെ വീട്ടിലേക്ക് വരികയായിരുന്നു. മുബഷിറിനെ മാനസികമായി പീഡിപ്പിച്ച മേലുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഈ ആവശ്യവുമായി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.