എട്ടുവർഷങ്ങൾക്കിപ്പുറം അനീഷ തിരികെ വന്നിരിക്കുന്നത് കണ്ണീരണിയിക്കുന്ന വാര്‍ത്തകളിലൂടെയല്ല. യാതനകൾനിറഞ്ഞ ജീവിതത്തിൽ റാങ്കിന്റെ സ്വർണനേട്ടവുമായാണ്. പോരാടാന്‍ മനസ്സുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയതീരത്തെത്താമെന്ന് അനീഷ തെളിയിച്ചിരിക്കുന്നു.
തൃശൂര്‍: ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പോരാടി അനീഷ സ്വന്തമാക്കിയ റാങ്കിന് സ്വര്‍ണ്ണ തിളക്കം. ഒറ്റമുറി പീടികമുറിയില്‍ അമ്മ കനി തുളസിയോടും സഹോദരനോടപ്പവും താമസിച്ചിരുന്ന 2018-ലെ ഒമ്പതാം ക്ലാസുകാരിക്ക് ഇന്ന് ബിരുദാനന്തര ബിരുദത്തില്‍ ഒന്നാം റാങ്ക്. തിരുനെല്‍വേലി മനോന്മണിയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ. ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്കോടെ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയാണ് അനീഷ നാടിന് അഭിമാനമായിരിക്കുന്നത്.
എട്ടുവർഷങ്ങൾക്ക് മുൻപാണ് അനീഷയുടെയും കുടുംബത്തിന്റെയും ദുരിതം പുറംലോകമറിഞ്ഞത്. വാടക മുറിയില്‍ ശുചിമുറി സൗകര്യമില്ലാത്തതുകൊണ്ട് സ്‌കൂളിൽ വരുമ്പോള്‍ മാത്രം പ്രാഥമിക കാര്യങ്ങള്‍ ചെയ്തിരുന്ന, അവധി ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാതിരുന്ന അനീഷയുടെ ജീവിതകഥ കേട്ട് അന്ന് ഏവരുടെയും കണ്ണുനിറഞ്ഞിരുന്നു. ഭക്ഷണം കഴിച്ചാല്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാൻ അനീഷയ്ക്കും കുടുംബത്തിനും വാടകമുറിയിൽ ശുചിമുറിയില്ലായിരുന്നു. അതിനാൽ സ്കൂളില്ലാത്ത പലദിവസങ്ങളിലും ഭക്ഷണം കഴിക്കാതെ വിശപ്പ് അടക്കി പിടിച്ചായിരുന്നു അനീഷ കഴിഞ്ഞിരുന്നത്. എന്നാൽ, എട്ടുവർഷങ്ങൾക്കിപ്പുറം അനീഷ തിരികെ വന്നിരിക്കുന്നത് കണ്ണീരണിയിക്കുന്ന വാര്‍ത്തകളിലൂടെയല്ല. യാതനകൾനിറഞ്ഞ ജീവിതത്തിൽ റാങ്കിന്റെ സ്വർണനേട്ടവുമായാണ്. പോരാടാന്‍ മനസ്സുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടന്ന് വിജയതീരത്തെത്താമെന്ന് അനീഷ തെളിയിച്ചിരിക്കുന്നു.
സ്വന്തമായി വീടില്ലാതെ ആക്രി പെറുക്കി ജീവിച്ചിരുന്ന അനീഷയുടെയും അമ്മയുടെയും ദുരിതകഥ കണ്ടെറിഞ്ഞ കുന്നംകുളം നഗരസഭ സെക്രട്ടറി കെ കെ. മനോജിന്റെ പ്രത്യേക താല്‍പ്പര്യത്തോടെ സ്വകാര്യ വ്യക്തി സൗജന്യമായി വിട്ടു തന്ന സ്ഥലത്ത് ലൈഫ്മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി കുന്നംകുളം നഗരസഭ അനീഷക്ക് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു. മനുഷ്യസ്‌നേഹികളുടെ കരുതലില്‍ അമ്മയുടെയും മകളുടെയും കഠിനാധ്വാനത്തിനുള്ള അംഗീകാരമാണ് ഈ വിജയം.
റാങ്ക് നേടിയ വിവരമറിഞ്ഞ് അനീഷയുടെ വീട്ടിലെത്തിയ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ അമ്മയെയും മകളെയും ആദരിച്ചു. അനീഷ പഠിച്ചിരുന്ന കുന്നംകുളം ചിറളയം ബഥനി ഗേള്‍സ് ഹൈസ്‌ക്കൂളില്‍ റാങ്ക് ജേതാവായ അനീഷക്ക് പൗരസ്വീകരണം നല്‍കുമെന്ന് കൗണ്‍സിലര്‍ ലെബീബ് ഹസ്സന്‍ പറഞ്ഞു.


