10 വയസുകാരിയെ വീട്ടിലേക്ക് വിളിച്ച് പീഡനം, ഭീഷണിപ്പെടുത്തി, മിഠായി വാങ്ങാൻ 10 രൂപ നൽകി പറഞ്ഞുവിട്ടു, അറസ്റ്റ് 

വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾറസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാളുടെ ഭാര്യയും മകളും പുറത്തുപോയ നേരത്താണ് അതിക്രമം. 

പീഡനത്തെ തുടർന്ന് കരഞ്ഞ പെൺകുട്ടിക്ക് പത്ത് രൂപ കൊടുത്ത് മിഠായി വാങ്ങിക്കോളാനും ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ പറഞ്ഞയച്ചത്. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനു പിന്നാലെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

Read more:  'അവളായിരുന്നു വീടിന്റെ ജീവൻ, വധശിക്ഷ ആഗ്രഹിക്കുന്നില്ല', മകളുടെ കൊലയിൽ 15 വർഷമായി നീതി തേടുന്ന മാതാപിതാക്കൾ!

അതേസമയം, കണ്ണൂർചെറുകുന്നിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. പൂങ്കാവിലെ ഇസ്മയിലിനെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ കഴിഞ്ഞ ആറ് മാസത്തിനിടെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി തന്നെയാണ് പീഡന വിവരം വെളിപ്പെടുത്തിയത്. പിതാവിന്‍റെ ഫോണിലാണ് കുട്ടി സ്നാപ് ചാറ്റ് ഉപയോഗിച്ചിരുന്നത്. ഇസ്മായിലിന് 24 വയസാണ് പ്രായം. ഞായറാഴ്ച രാത്രി പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലാണ് ഇസ്മയിലിനെ കസ്റ്റഡിയിലെടുത്തത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്നാണ് പരാതി.