സൈക്കിളിന്റെ ഫ്രെയിമിലെ പൈപ്പിനുള്ളിൽ കുഴൽ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണപ്പാളി കണ്ടെത്തിയത്. 117 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 17.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

കൊച്ചി: ടോയ് സൈക്കിളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 117 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് വിശദാന്വേഷണം ആരംഭിച്ചു. ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്ന് എത്തിയ തൃശൂർ സ്വദേശി സജിത് തയ്യിലാണ് സ്വർണവുമായി പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളുടെ ചെക്ക്-ഇൻ ബാഗ് പരിശോധിച്ചപ്പോഴാണ് പാളി രൂപത്തിലാക്കിയ സ്വർണം സൈക്കിളിന്റെ പൈപ്പിനുള്ളിൽ നിന്ന് കണ്ടെത്തിയത്. നാട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന ബേബി സൈക്കിൾ ബോക്സിലാക്കി വിദേശത്ത് നിന്ന് കൊണ്ട് വന്നതാണ് സംശയത്തിന് ഇടയാക്കിയത്. 

ഇതോടെയാണ് കസ്റ്റംസ് സൈക്കിൾ അഴിച്ച് വിശദമായി പരിശോധന നടത്തിയത്. പരിശോധനയിൽ സൈക്കിളിന്റെ ഫ്രെയിമിലെ പൈപ്പിനുള്ളിൽ കുഴൽ രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണപ്പാളി കണ്ടെത്തിയത്. 117 ഗ്രാം തൂക്കമുള്ള സ്വർണത്തിന് ഏകദേശം 17.81 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. സ്വർണം കടത്താൻ ഉപയോഗിച്ച രീതി സംബന്ധിച്ചും പിന്നിലെ ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.