കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ മാനസിക പീഡനത്തിന് പരാതി നല്‍കി. അസോസിയേറ്റ്, അസിസ്റ്റന്റ് പ്രൊഫസർമാർ മാസങ്ങളായി പരസ്യമായി അധിക്ഷേപിക്കുന്നുവെന്നും ഇത് ചില വിദ്യാർത്ഥികളെ വിഷാദരോഗത്തിലേക്ക് നയിച്ചുവെന്നും പരാതിയിൽ പറയുന്നു. പ്രിൻസിപ്പൽ അന്വേഷണം ഉറപ്പുനൽകിയിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കല്‍ കോളേജിലാണ് സംഭവം. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്‌തികകളിൽ ജോലി ചെയ്യുന്നവർക്ക് എതിരെയാണ് കോളേജ് പ്രിന്‍സിപ്പലിനും പി.ജി ഗ്രീവന്‍സ് സെല്ലിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്. പരസ്യ അധിക്ഷേപങ്ങളും അവഹേളനവും മാസങ്ങളായി തുടരുന്നുണ്ടെന്നും മാനസിക പീഡനത്തെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ വിഷാദ രോഗത്തിലായെന്നും പരാതിയില്‍ പറയുന്നു.

 അധ്യാപികമാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിയിൽ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ പിജി വിദ്യാര്‍ത്ഥികളായ 12 പേരാണ് പരാതിക്കാർ. മെഡിക്കല്‍ പി ജി അസോസിയേഷന്റെ നേതൃത്വത്തിലും വ്യക്തിപരമായും പരാതികൾ നല്‍കിയതായാണ് വിവരം. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സജീത്ത് കുമാര്‍ പറഞ്ഞു.