തിരുവനന്തപുരത്ത് മകന്റെ 12 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ചതിന് കോവില്ലൂർ സ്വദേശിയായ മുത്തച്ഛനെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടിയെടുത്തത്.

തിരുവനന്തപുരം: മകന്റെ 12 വയസ്സുള്ള കുട്ടിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കോവില്ലൂർ മുത്തുക്കുഴി സ്വദേശിയായ ബാബുവിനെയാണ് (53) വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മർദനത്തെ തുടർന്ന് തളർന്നുപോയ കുട്ടിയെ വീട്ടുകാർ ആദ്യം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.

തുടർന്ന് കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിനെ സമീപിച്ചു. ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരം കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ മർദിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. വെള്ളറട സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ ബാബുവിനെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.