അനധികൃത കുടിയേറ്റക്കാരായ റോമാനിയന്‍ വംശജർ തദ്ദേശീയരായ സ്ത്രീകൾക്ക് നേരെ ലൈംഗീക അക്രമണം നടത്തുന്നു. അയർലന്‍ഡിന്‍റെ ദേശിയതയെ അപകടപ്പെടുത്തുന്നുവെന്ന ആരോപണങ്ങൾ നേരത്തെയും ഉയർന്നിരുന്നു.ഇതിനിടെയുണ്ടായ സംഭവങ്ങൾ അക്രമത്തിലേക്ക് നീങ്ങി. വായിക്കാം ലോകജാലകം.
വടക്കൻ അയർലൻഡിൽ ഇത്തവണ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് ലൈംഗിക അതിക്രമത്തെ തുടർന്നാണ്. ഇരയായത് നാട്ടുകാരിയായ കൗമാരക്കാരി. പ്രതികൾ റൊമാനിയൻ വംശജരെന്നാണ് വിവരം. അതോടെ വംശീയ ആക്രമണങ്ങൾ തുടങ്ങി. ആസൂത്രിതമെന്നാണ് പൊലീസ് തന്നെ പറയുന്നത്. നേരത്തെ വേരൂന്നിയ വംശവൈരം പുറത്ത് വന്നതാണെന്നും. ഏതാണ്ട് 31,000 പേർ മാത്രം താമസക്കാരായുള്ള ബാലിമെന (Ballymena) എന്ന പട്ടണത്തിലാണ് ലൈംഗിക അതിക്രമം നടന്നത്. പ്രതികൾ റൊമാനിയൻ വംശജരാണ്, 14 വയസ്. വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരായ പ്രതികൾ റൊമാനിയൻ തർജ്ജമക്കാരുടെ സഹായത്തോടെയാണ് കുറ്റം നിഷേധിച്ചത്.
അതിക്രമങ്ങൾ കുടിയേറ്റക്കാർക്ക് നേരെയാണ്. റോമാ വംശജരും നാട്ടുകാരും തമ്മിൽ നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോമാ വംശജർ നിയമാനുസൃതമായി വന്നവരാണോ അതോ അനധികൃത കുടിയറ്റക്കാരാണോയെന്ന് നാട്ടുകാർക്ക് തന്നെ വ്യക്തമല്ല. ഇവിടെ സ്ഥിര താമസക്കാരായിട്ടും ഇംഗ്ലിഷ് പഠിക്കാൻ വിസമ്മതിക്കുന്നുവെന്ന പരാതിയും വ്യാപകം. അതുകൊണ്ട് എല്ലാ കാര്യത്തിനും തർജ്ജിമക്കാർ വേണം. ആനുകൂല്യങ്ങൾ ഇവർക്കാണ് കൂടുതൽ കിട്ടുന്നതെന്നും പരാതിയുണ്ട്. നാട്ടുകാരായ സ്ത്രീകളെ റോമാ കുടിയേറ്റക്കാരായ പുരുഷൻമാർ വഴിനടക്കാൻ സമ്മതിക്കുന്നില്ലെന്നുമുണ്ട് പരാതിയെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇതെല്ലാം നിലനിൽക്കെയാണ് നാട്ടുകാരിയായ കൗമാരക്കാരിയുടെ നേർക്ക് ലൈംഗികാതിക്രമം ഉണ്ടായത്. അത് അക്രമങ്ങൾക്ക് കാരണമായി.

പൊലീസുകാരെയും വെറുതേ വിട്ടില്ല അക്രമികൾ, സോഷ്യൽ മീഡിയയിലെ ആഹ്വാനമനുസരിച്ചുള്ള ആദ്യത്തെ പ്രതിഷേധത്തിന് എത്തിയത് നൂറുകണക്കിനാൾക്കാരാണ്. പക്ഷേ, വളരെ പെട്ടെന്ന് അത് അക്രമത്തിലേക്ക് വഴിമാറി. ഖം മറച്ച യുവാക്കളാണ് തുടങ്ങിവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പക്ഷേ, അതിലൊന്നും ഇടപെടാൻ കണ്ടുനിന്നവരും തയ്യാറായില്ല. വീഡിയോയിൽ പകർത്തുകയാണ് ചെയ്തത്. ചില വീടുകൾക്കും തീയിട്ടു. അതോടെ പലരും സ്വന്തം വീടുകൾക്ക് മുന്നിൽ സ്വന്തം നാടേതെന്ന് എഴുതിയ ബോർഡുകൾ തൂക്കി.
2024 -ലെ അക്രമത്തോടാണ് ഉപമ ഇപ്പോൾ. അന്ന് ബെൽഫാസ്റ്റിലെ ഒരു ക്ലബിൽ കത്തികൊണ്ട് അക്രമി കുത്തിക്കൊന്നത് മൂന്ന് ചെറിയ പെൺകുട്ടികളെയാണ്. ആറും ഏഴും ഒമ്പതും വയസ്. ടെയ്‍ലർ സ്വിഫ്റ്റ് (Taylor swift) പ്രമേയമായ വർക് ഷോപ്പിനെത്തിയവരായിരുന്നു ക്ലബിൽ. കത്തിയുമായി അകത്ത് കടന്ന അക്രമി കണ്ണിൽ കണ്ടവരെയെല്ലാം കുത്തിവീഴ്ത്തി. റുവാണ്ടൻ അച്ഛനമ്മമാരുടെ മകനായ 17 -കാരനായിരുന്നു അക്രമി. അന്ന് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വംശീയ ആക്രമണങ്ങൾ നടന്നു. കുടിയേറ്റക്കാരുടെ വീടുകൾ തകർത്തു.

ഇതിലെല്ലാം ദേശീയ വാദികളായ പാരാമിലിട്ടറി സംഘങ്ങളുടെ പങ്ക് സംശയിക്കുന്നു പൊലീസ്. വടക്കൻ അയർലണ്ടിന്‍റെ ട്രബിൾസ് (Troubles) എന്നറിയപ്പെടുന്ന കാലത്ത് സജീവമായിരുന്ന രണ്ട് സംഘങ്ങൾ ഇപ്പോഴുമുണ്ട്. നിരോധിക്കപ്പെട്ടതോടെ വേറെ പേരുകളിലാണെന്ന് മാത്രം. സംഘടിത കുറ്റകൃത്യങ്ങളാണ് ഇപ്പോഴത്തെ തൊഴിൽ. പക്ഷേ, കുറ്റമേറ്റിട്ടില്ല ആരും. നിഷേധിക്കുന്നുമുണ്ട്. അതേസമയം അക്രമങ്ങളിൽ പങ്കെടുത്ത യുവാക്കൾ ആസൂത്രിതമായാണ് എല്ലാം നടപ്പാക്കിയതെന്ന് വ്യക്തമാണെന്നാണ് പൊലീസ് ഭാഷ്യം.


