കളി കഴിഞ്ഞ് പോകുമ്പോൾ കൂട്ടുകാരൻ കുളത്തിൽ വീണു, ജീവൻ പണയംവെച്ച് കൂട്ടുകാരനെ രക്ഷിച്ച് 14കാരന്‍ ദേവാനന്ദ്, ഹീറോ
ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി.
![14 year old boy rescue 13 year old friend who fell in pond prm 14 year old boy rescue 13 year old friend who fell in pond prm](https://static-ai.asianetnews.com/images/01hgtq0cky9as4ma1rt8t0ej7r/devanand_363x203xt.jpg)
അന്തിക്കാട് (തൃശൂര്‍): കുളത്തിൽ വീണ കൂട്ടുകാരനെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച എട്ടാം ക്ലാസുകാരന് അഭിനന്ദനം. മുറ്റിച്ചൂർ കാരയിൽ ബിജോയുടെ മകൻ 13കാരനായ ദേവാനന്ദാണ് സുഹൃത്തായ ആഷിക്കിനെ രക്ഷിച്ചത്. കാഞ്ഞിരത്തിങ്കൽ ഹേമന്ദിന്‍റെ മകനാണ് ആഷിക്ക്. ഫുട്ബോൾ കളി കഴിഞ്ഞ് വരുമ്പോൾ കാൽതെറ്റി ക്ഷേത്രക്കുളത്തിലേക്ക് വീഴുകയായിരുന്നു ആഷിക്ക്. ആഷിക്ക് മുങ്ങി താഴുന്നത് കണ്ടതോടെ ദേവാനന്ദ് കുളത്തിലേക്ക് ചാടി ആഷിക്കിനെ കരയിലേക്ക് വലിച്ചുകയറ്റി. ഇതിനിടെ ദേവാനന്ദിന്‍റെ മൊബൈൽ ഫോൺ വെള്ളത്തിൽ വീണു. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ഇരുവരും ഫുട്ബാൾ കളി കഴിഞ്ഞ് മുറ്റിച്ചൂർ അയ്യപ്പ ക്ഷേത്രക്കുളത്തിൽ ഇറങ്ങിയത്. സംഭവമറിഞ്ഞതോടെ ദേവാനന്ദിനെ അഭിനന്ദിക്കാൻ നാട്ടുകാർ എത്തി. ഈയിടെയാണ് ദേവാനന്ദ് നീന്തൽ പഠിച്ചത്. ക്ഷേത്ര കമ്മിറ്റിയും ദേവാനന്ദിനെ അഭിനന്ദിച്ചു. അന്തിക്കാട് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവാനന്ദ്. ആഷിക്ക് പുത്തൻ പീടിക സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.