ഒഴിഞ്ഞ പറമ്പിലും വീട്ടിലും മദ്യം കുടിപ്പിച്ചും അശ്ലീലം കാണിച്ചും 14-കാരിക്ക് പീഡനം; 31 കാരന് 58 വർഷം തടവ്
14-കാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു, യുവാവിന് 58 വർഷം തടവ്

ചേർത്തല: 14- കാരിയെ പീഡിപ്പിച്ച 31 കാരന് 58 വർഷത്തെ തടവും 3.75 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. അരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുത്തൻകാട് വീട്ടിൽ രാഹുലി (വൈദ്യൻ-31) നെയാണ് ചേർത്തല പ്രത്യേക അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴ അടക്കാത്ത പക്ഷം ഓരോ വർഷം വീതം തടവുകൂടി അനുഭവിക്കണം. 2019 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ സ്കൂളിനു സമീപത്തു നിന്നും സ്കൂട്ടറിൽ കയറ്റി പട്ടണക്കാട് സി എം എസിനു സമീപം കാടുപിടിച്ച സ്ഥലത്തും അരൂർ പെട്രോൾ പമ്പിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലും അതിജീവിതയുടെ വീട്ടിൽ വച്ചും മദ്യം കുടിപ്പിച്ചും അശ്ലീല വീഡിയോകൾ കാണിച്ചതിന് ശേഷവും ലൈംഗികമായി പീഡിപ്പിച്ചതായായിരുന്നു കേസ്.
ഒക്ടോബറിലാണ് അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സബ്ബ് ഇൻസ്പക്ടർമാരായ കെ എൻ മനോജ്, എസ് അരുൺ, എം ശൈലേഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി ബീന, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Read more: ബൈക്കിൽ മലയാളിയടക്കം രണ്ടുപേർ, ബാഗ് നോക്കിയപ്പോൾ കഞ്ചാവല്ല, ലഹരിയുമല്ല! ലക്ഷങ്ങൾ വിലയുള്ള മറ്റൊന്ന്!
അതേസമയം, കരുവാരക്കുണ്ടിൽ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ.
മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വർഷം കഠിന തടവ് അനുഭവിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം