കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ട് വരുകയായിരുന്നു പിടിച്ചെടുത്ത സ്പിരിറ്റ്. വാഹനത്തിൽ ക്യാനുകൾ ചകിരി നാരിൽ പൊതിഞ്ഞാണ് കൊണ്ട് പോയിരുന്നത്.
ചാവക്കാട്: ചാവക്കാട് എടക്കഴിയൂർ ചങ്ങാടം പാലത്തിനു സമീപം വൻ സ്പിരിറ്റ് വേട്ട. 2 പേർ കസ്റ്റഡിയിലായി. 43 കന്നാസുകളിലായി സൂക്ഷിച്ച 1505 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ അനി കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. കണ്ണൂർ തളി പറമ്പ് സ്വദേശികളായ ലിനീഷ്, നവീൻ എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം വിവിധയിടങ്ങളിൽ ഇവർക്കായി വല വിരിച്ചിരുന്നു. ഇതിനിടയിൽ എടക്കഴിയൂർ ചങ്ങാടം പാലം വഴി ഗുരുവായൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ചങ്ങാടത്തിന്റെ മുകളിലെ ഇരുമ്പ് ബാർ മൂലം ഇവരുടെ വാഹനം പുറത്തേക്ക് കടക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു.
ഇതേതുടർന്ന് ഇവരുടെ പിക്കപ്പ് വാഹനം സൈഡ് ഒതുക്കി പാർക്ക് ചെയുന്നതിടയിൽ എക്സൈസ് സംഘം എത്തി ഇവരെ പിടികൂടുകയായിരുന്നു. കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് കൊണ്ട് വരുകയായിരുന്നു പിടിച്ചെടുത്ത സ്പിരിറ്റ്. വാഹനത്തിൽ ക്യാനുകൾ ചകിരി നാരിൽ പൊതിഞ്ഞാണ് കൊണ്ട് പോയിരുന്നത്.
