തിരുവനന്തപുരത്ത് ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന; 1700 കിലോ ചീഞ്ഞമത്സ്യം പിടികൂടി
പാളയം, മണക്കാട്, പാങ്ങോട്, കുമരിചന്ത, പൂന്തുറ, പാപ്പനംകോട് തൂടങ്ങി നിരവധി കേന്ദ്രങ്ങളിലാണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 1700 കിലോ ചീഞ്ഞമത്സ്യം പിടികൂടി. പരിശോധന കൂടുതൽ കർശനമാക്കുമെന്ന് നഗരസഭ വ്യക്തമാക്കി. വിൽപ്പന വിലക്കിയതിലും മത്സ്യം പിടികൂടിയതിലും പ്രതിഷേധിച്ച് മത്സ്യവിൽപ്പനക്കാർ നഗരസഭാ കവാടത്തിൽ പ്രതിഷേധിച്ചു.
പാളയം, മണക്കാട്, പാങ്ങോട്, കുമരിചന്ത, പൂന്തുറ, പാപ്പനംകോട് തൂടങ്ങി നിരവധി കേന്ദ്രങ്ങളിലാണ് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. നഗരത്തിൽ മായം കലർത്തിയ മീനുകൾ വ്യാപകമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫോർമാലിനും അമോണിയയും ചേർത്ത മീനും പഴകിയ മീനും നഗരസഭ പിടികൂടി. പാങ്ങോട് ചന്തയിൽ നടത്തിയ പരിശോധനയിൽ ഒരു സ്റ്റോക്കിൽ മാത്രം ഫോർമാലിൻ കലർത്തിയ 30 കിലോ മീൻ പിടികൂടി.
വിൽപ്പന നിരോധിച്ച ഇടങ്ങളിൽ മത്സ്യക്കച്ചവടം നടത്തിയവരെയും നഗരസഭ ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെ മേയറുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായി മത്സ്യവിൽപനക്കാർ നഗരസഭയിൽ പ്രതിഷേധിച്ചു.തുടർപരിശോധനകളുടെ ഫലമായി പാളയം മാർക്കറ്റിലടക്കം പഴകിയ മീനുകളുടെ അളവ് വലിയ രീതിയിൽ കുറഞ്ഞുവെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.