ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്: നാദാപുരം പുറമേരിയിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക വിലയിരുത്തല്‍. പുറമേരി സിറ്റി ടവര്‍ ബില്‍ഡിങ്ങില്‍ ഉച്ചക്ക് 2.35 ഓടെയാണ് വന്‍ തീപ്പിടിത്തമുണ്ടായത്. രണ്ടര മണിക്കൂര്‍ കൊണ്ട് മൂന്ന് നില കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നു. വിലാതപുരം സ്വദേശി ആര്‍.കെ റഫീഖ് അസ്ഹറിന്റെ ഉടമസ്ഥതയിലുള്ള യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനി, പുല്‍പ്പള്ളി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള മസാഹി ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂം എന്നീ സ്ഥാപനങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിലെ എട്ട് പുതിയ സ്‌കൂട്ടറുകളും സര്‍വീസിനായി എത്തിച്ച 10 സ്‌കൂട്ടറുകളും കത്തിച്ചാമ്പലായ നിലയിലാണ്. ഷോറൂമിലെ ബാറ്ററിയില്‍ നിന്നുണ്ടായ തീപ്പൊരിയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. യൂപ്പര്‍ ലൈറ്റ് ട്രേഡിംഗ് കമ്പനിയുടെ വിവിധ ഷോറൂമുകളിലേക്ക് വിതരണത്തിന് എത്തിച്ച വിലകൂടിയ ആഡംബര ലൈറ്റുകളും സ്വിച്ചുകളും ഉള്‍പ്പെടെയുള്ളവ പുര്‍ണമായും നശിച്ച നിലയിലാണ്. അഗ്നിരക്ഷാ സേനയും നാട്ടുകാരും രണ്ടര മണിക്കൂറിലേറെ കഠിനാധ്വാനം നടത്തിയാണ് തീ അണച്ചത്.

എടച്ചേരി സ്വദേശി അമീറിന്റെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടമാണ് സിറ്റി ടവര്‍. നാദാപുരം അഗ്‌നിരക്ഷാ നിലയത്തിലെ മൂന്ന് യൂണിറ്റുകളും വടകര നിലയത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളും, പാനൂര്‍ നിലയത്തില്‍ നിന്ന് ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടു. കെട്ടിടത്തിന് മുകള്‍ നിലയില്‍ ഉപയോഗിച്ചിരുന്ന രണ്ട് എല്‍പിജി സിലിണ്ടറുകള്‍ സഹസികമായി അപകടം കൂടാതെ പുറത്തെത്തിക്കാന്‍ സാധിച്ചത് കൂടുതല്‍ അപകടം ഒഴിവാക്കി.

നാദാപുരം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ ദിലീഷ്, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജ്, സി.കെ ഷൈജേഷ്, നിരൂപ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മാരായ ആദര്‍ശ് വി.കെ, ഷാഗില്‍ കെ, സന്തോഷ്, ഷിഗിന്‍ ചന്ദ്രന്‍, ശികിലേഷ്, ജ്യോതികുമാര്‍, ലിനീഷ് മാര്യാട്ട്, പ്രജീഷ് പി, ശ്യാംജിത്, ഷിനു പി, ഷിജേഷ്, അര്‍ജുന്‍, ഷിജു, റിനീഷ് കുമാര്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷാലു, ഉവൈസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.