മൂക്കുതല കാഞ്ഞിയൂർ കിഴക്കോട്ട് വളപ്പിൽ കെ എ റമീസ്, നന്നംമുക്ക് മല്ലിശ്ശേരിപ്പറമ്പിൽ അനു സുബൈർ എന്നിവരാണ് പിടിയിലായത്
മലപ്പുറം: തവനൂർ സെൻട്രൽ ജയിലിലേക്ക് ബീഡിക്കെട്ടുകൾ എറിയാൻ ശ്രമിക്കവെ രണ്ട് പേരെ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി. മൂക്കുതല കാഞ്ഞിയൂർ കിഴക്കോട്ട് വളപ്പിൽ കെ എ റമീസ്, നന്നംമുക്ക് മല്ലിശ്ശേരിപ്പറമ്പിൽ അനു സുബൈർ എന്നിവരെയാണ് ജയിലിലേക്ക് ബീഡി എറിയാൻ ശ്രമിക്കവേ ജയിൽ ഉദ്യോഗസ്ഥർ പിടികൂടിയത്. പ്രതികൾക്കെതിരെ നടപടിയെടുക്കാൻ കുറ്റിപ്പുറം പൊലിസ് സ്റ്റേഷനിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് റിപോർട്ട് നൽകി.
രണ്ട് വർഷം മുൻപ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മയക്കുമരുന്ന് വിൽപ്പനയിലെ പ്രധാനി എം ഡി എം എയുമായി പിടിയിലായി എന്നതാമ്. കോഴിക്കോട് ഫറൂഖ് പെരുമുഖം സ്വദേശി ഇളയോടത്ത് പറമ്പ് വീട്ടിൽ ഷൈൻ (40) ആണ് പിടിയിലായത്. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ. കൊണ്ടോട്ടി വൈദ്യരങ്ങാടിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും അഞ്ച് ഗ്രാമോളം എം ഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷം മുൻപ് 56 ഗ്രാം എം ഡി എം എ യുമായി പരപ്പനങ്ങാടി പൊലീസ് പിടികൂടിയ സംഭവത്തിൽ ഈയിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. തുടർന്നും മയക്കുമരുന്ന് കച്ചവടത്തിൽ സജീവമാവുകയായിരുന്നു. കൊണ്ടോട്ടിയും രാമനാട്ടുകരയും കേന്ദ്രീകരിച്ച് എം ഡി എം എ അടക്കമുള്ള മയക്കുമരുന്നുകൾ വിൽപ്പന നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നാണ് പൊലീസ് പറഞ്ഞത്.
