2.3 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലുവ കിഴക്കുംഭാഗം സ്വദേശി അലൻ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
തൃശൂര്‍: ചാലക്കുടി എക്സൈസ് മെലൂർ നടുത്തുരുത് നടത്തിയ പരിശോധനയിൽ ബൈക്കിൽ കഞ്ചാവുമായി വന്ന യുവാക്കൾ പിടിയിലായി. 2.3 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ആലുവ കിഴക്കുംഭാഗം സ്വദേശി അലൻ (22), കുന്നത്തുനാട് ചേലമറ്റം സ്വദേശി ഷാനു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്‌ടർ സമീറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഗ്രേഡ് എഇഐമാരായ സുനിൽ കുമാർ, ദിബോസ്, ഷാജി, സുരേഷ് ജെയ്സൺ ജോസ്, ജിപിഒമാരായ ആനന്ദൻ, ഷിജു വർഗീസ്, ഡബ്ല്യു സിഇഒ പിങ്കി മോഹൻദാസ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, എറണാകുളം സൗത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ വച്ച് മൂന്ന് യുവാക്കളെ കഞ്ചാവുമായി പിടികൂടിയിരുന്നു. മലപ്പുറം കുന്നക്കാവ് സ്വദേശി മുഹമ്മദ് മുഷ്താക്ക് (20), നിലമ്പൂർ ചുങ്കത്തറ സ്വദേശികളായ റൗഷാൻ (20), മുഹമ്മദ് റാഷിദ് (27) എന്നിവരെയാണ് പിടികൂടിയത്. എക്സൈസും റെയിൽവെ സംരക്ഷണ സേനയും അടങ്ങുന്ന സംയുക്ത സംഘം പിടികൂടിയത്. മൂന്ന് പേരിൽ നിന്നുമായി 10.91കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും സംഘവും റെയിൽവെ സംരക്ഷണ സേനാ ഉദ്യോഗസ്ഥരോടൊപ്പം റെയ്‌ഡിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് കണ്ടെത്തിയിരുന്നു. തിരൂർ എക്‌സൈസ് റെയിഞ്ച് പാർട്ടിയും റെയിൽവെ സംരക്ഷണ സേനയും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. എന്നാൽ കഞ്ചാവ് ഇവിടെ എത്തിച്ചയാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരൂർ എക്സൈസ് ഇൻസ്‌പെക്ടർ സുധീർ. കെ. കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുന്നു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ഷിജിത്ത് എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി.ബി, ശരത് തുടങ്ങിയവരും കഞ്ചാവ് കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
