കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് ബസ് എതിര്‍ ദിശയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോഴിക്കോട്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലോടെയാണ് അപകടം നടന്നത്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന വൈറ്റ് റോസ് ബസ് എതിര്‍ ദിശയില്‍ എത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശാലു പനിക്കീഴില്‍(23), നാണു പുതിയോട്ടില്‍(79), സുമ ഏരന്‍തോട്ടം(50), നിഷ അമ്പലക്കുളങ്ങര(45), അഷ്‌റഫ് ബാലുശ്ശേരി(48), അബ്ദുസ്സലാം കൂത്താളി(50), ചന്ദ്രന്‍(60), കുഞ്ഞിക്കേളപ്പന്‍ നായര്‍(65), രമ്യ(37), സീമ(40), ചന്ദ്രന്‍(60), നദീറ(45), അബ്ദുസ്സലാം(60) എന്നിവരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരെ സ്ഥലത്ത് ഗതാഗത തടസ്സമുണ്ടായി.

മറ്റൊരു സംഭവത്തിൽ പാനൂരിനടുത്ത് മൊകേരിയിൽ ഇലക്ട്രിക് സ്‌കൂട്ട‍ർ കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. പാനൂർ ടൗണിലെ പത്രം ഏജൻ്റ് ചെണ്ടയാട് സ്വദേശി മൂസയുടെ KL-58 A H 4983 എന്ന കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചുവെന്നാണ് മൂസ വ്യക്തമാക്കുന്നത്. മൊകേരി പുതുമ മുക്കിന് സമീപം വെച്ച് പത്ര വിതരണം നടത്തുമ്പോഴായിരുന്നു സംഭവം. പുക വന്ന ഉടനെ പെട്ടെന്ന് വണ്ടി നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാലാണ് മൂസ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. വണ്ടിയുടെ ടയർ ഉൾപ്പടെ പൂർണ്ണമായും കത്തിനശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം