പുലർച്ചെയോടെ ഫാമിൽ ചത്ത നിലയിൽ കണ്ടെത്തിയത് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ, കാരണം കീരിയെന്ന് വിശദീകരണം
ജൈവ കര്‍ഷകന്റെ ഫാമിലെ രണ്ടായിരത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് താമരച്ചാല്‍ ക്ഷേത്രത്തിനു സമീപം വട്ടച്ചിറവീട്ടില്‍ സുനിലിന്റെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളാണു ചത്തത്.
ആലപ്പുഴ: ജൈവ കര്‍ഷകന്റെ ഫാമിലെ രണ്ടായിരത്തോളം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ചത്തനിലയില്‍ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് 11ാം വാര്‍ഡ് താമരച്ചാല്‍ ക്ഷേത്രത്തിനു സമീപം വട്ടച്ചിറവീട്ടില്‍ സുനിലിന്റെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളാണു ചത്തത്. കീരി ആക്രമിച്ചതാകാം കാരണമെന്നാണു മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അഞ്ചുദിവസംമാത്രം പ്രായമുള്ളതാണു കോഴിക്കുഞ്ഞുങ്ങള്‍. പുലര്‍ച്ചെയാണ് ഇവയെ ചത്തനിലയില്‍ കണ്ടത്. മൃഗസംരക്ഷണവകുപ്പധികൃതര്‍ പരിശോധന നടത്തി. കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ഡോ. ലിറ്റി എം. ചെറിയാന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. ഇതിനുമുന്‍പും ഈ പ്രദേശത്ത് കോഴിക്കുഞ്ഞുങ്ങളെ കീരികള്‍ ആക്രമിച്ചിട്ടുണ്ട്. പഞ്ചായത്തു വൈസ് പ്രസിഡന്റും കര്‍ഷകസംഘം ഏരിയ സെക്രട്ടറിയുമായ എം. സന്തോഷ് കുമാര്‍, മേഖല സെക്രട്ടറി എച്ച്. അഭിലാഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ലഭിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം നിലമ്പൂരിൽ നിന്ന് ദാരുണമായൊരു സംഭവത്തിന്റെ വാർത്ത ഇന്നലെ പുറത്തുവന്നു. നിലമ്പൂർ ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുനായയെ അടിച്ചോടിച്ചെന്നായിരുന്നു വാർത്ത. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് നായയുടെ നടുവിന് ആരോ വടികൊണ്ടടിച്ചത്. നായ പ്രാണവേദനയോടെ ഓടിരക്ഷപ്പെട്ടു. പാതി പുറത്തു വന്ന കുഞ്ഞുമായി നായ അലയുന്നത് കഴിഞ്ഞ ദിവസം രാവിലെയാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടർന്ന് എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിന്റെ സഹായത്തോടെ നായയെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടര്‍ ലഘുശസ്ത്രക്രിയ നടത്തി നായയുടെ വയറ്റില്‍ നിന്ന് പാതിപുറത്തുവന്നതടക്കം രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്തു. ചത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ വഴിയരികില്‍ നിന്ന് കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു.
പിന്നീട് വൃത്തിയാക്കാന്‍ കൂട് തുറന്നപ്പോള്‍ തള്ളപ്പട്ടി ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മറ്റും പാലും ബിസ്കറ്റും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പട്ടി വരുമെന്ന പ്രതീക്ഷയില്‍ കൂടിന്റെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. എതെങ്കിലും വീട്ടുപരിസരത്ത് പ്രസവിക്കുമ്പോഴാകാം നായയ്ക്ക് അടിയേറ്റതെന്ന് കരുതുന്നു.