ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ ഗുജറാത്തു തീരത്താണ് കരകയറിയത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യത

തിരുവനന്തപുരം: 21 ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ ഗുജറാത്തു തീരത്താണ് കരകയറിയത്. ഈ സാഹചര്യത്തിൽ കേരളത്തിൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവൻ എരിക്കുളത്തിന്‍റെ കുറിപ്പ്

ദീർഘമായ യാത്ര അവസാനിക്കുന്നു...

ബംഗാൾ ഉൾകടലിൽ നിന്ന് ഒക്ടോബർ 14 ന് ചക്രവാത ചുഴിയായി തുടങ്ങിയ യാത്ര... 21ദിവസം അറബികടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്നു. ഒടുവിൽ അറബികടലിൽ ഗുജറാത്തു തീരത്ത് ചക്രവാതചുഴിയായി അവസാനിക്കുന്നു. ഈ ദിവസങ്ങൾക്കിടയിൽ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ട് മോൻതാ ചുഴലിക്കാറ്റായി കര കയറി ദുർബലമായി. അതിന് ശേഷം വീണ്ടും ബംഗാൾ ഉൾകടലിൽ കഴിഞ്ഞ ദിവസം മ്യാന്മാർ - ബംഗ്ലാദേശ് സമീപം പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യത. പകൽ ചൂടും അതി രാവിലെ തണുപ്പും തുടരും.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (05/11/2025) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.