ട്രാഫിക് പോലീസ് രണ്ടും കല്‍പ്പിച്ചിറങ്ങി, നടപടിയെടുത്തത് 1332 പേര്‍ക്കെതിരെ; ലഭിച്ചത് 22.23 ലക്ഷം രൂപ

കോഴിക്കോട്: സൂക്ഷിച്ചാൽ ദുഖിക്കേണ്ട, അത് തന്നെയാണ് വാഹനം ഓടിക്കുന്നവരോട് പറയാനുള്ളത്. നിങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകാൻ ട്രാഫിക് പൊലീസ് നിരത്തിലുണ്ട്. നിയമം പാലിച്ചാൽ ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യാം കയ്യിലെ കാശും പോകില്ലെന്ന് ചുരുക്കം.

കോഴിക്കോട് ജില്ലയില്‍ ഒറ്റ ദിവസം കൊണ്ട് ട്രാഫിക് പൊലീസ് നിയമലംഘനത്തിന് പിഴ ഇനത്തില്‍ ഈടാക്കിയത് 22.23 ലക്ഷം രൂപയാണ്. കഴിഞ്ഞ ദിവസമാണ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവന്റെ നേതൃത്വത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

നിയമം ലംഘിച്ച് വാഹനമോടിച്ച 1332 പേര്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഇതില്‍ ഏറിയ പങ്കും ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ചവരാണ്. 680 പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ശിക്ഷ നല്‍കിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത 108 പേര്‍ക്കെതിരെയും അനധികൃത പാര്‍ക്കിങ്ങ് സംഭവത്തില്‍ 97 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 

വാഹനങ്ങളില്‍ അമിത വെളിച്ചം ഘടിപ്പിച്ചതിന് 47 പേര്‍ക്ക് പിഴ ചുമത്തി. രൂപമാറ്റം വരുത്തിയ 45 വാഹനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിച്ചു. ഡ്രൈവിഗം ലൈസന്‍സ് ഇല്ലാത്ത 40 പേരെ പിടികൂടി. അനധികൃത കൂളിംഗ് ഫിലിം വെച്ച 34 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ദിവസങ്ങളിലും സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

'അന്നദാതാവാണ്, പരിഗണന നല്‍കണം'; 10 നിര്‍ദേശങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി