സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയില്‍
വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിന്നും കൂടെ കൂട്ടി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
![24 year old man brought a school student to his house and abused in kozhikode afe 24 year old man brought a school student to his house and abused in kozhikode afe](https://static-ai.asianetnews.com/images/01hnb59x5849k0gamfh2gq0pgd/kozhikode-pocso-case-ajmal_363x203xt.jpg)
കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി തെക്കേപുരയില്‍ വലിയപറമ്പത്ത് വീട്ടില്‍ നൗഷദിന്റെ മകന്‍ ടി.കെ അജ്മലി(24)നെ ആണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിന്നും കൂടെ കൂട്ടി മുക്കത്തുള്ള സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സംഘം മുക്കത്തെ വീട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍. എസ്.ഐ മാരായ അനീഷ്, അഭിലാഷ്, സുരേഷന്‍, സി.പി.ഒ മാരായ സിജിത്ത്, വിജിത്ത് രഞ്ജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ജാർഖണ്ഡില്‍ നിന്ന് ഷൂട്ടർമാരെത്തിയിട്ടും കുറവില്ലാതെ കാട്ടുപന്നി ആക്രമണം; കണ്ണീരിലാഴ്ത്തി ജിനീഷിന്റെ വിയോഗവും
കോഴിക്കോട്: തിരുവമ്പാടിയിൽ കാട്ടുപന്നിയെ പേടിച്ച് നാടും നാട്ടുകാരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്നതിനിടെ തീരാനോവായി ജിനീഷിന്റെ മരണവാര്‍ത്ത. കഴിഞ്ഞ ഞായറാഴ്ച രാത്രി സുഹൃത്തും ബന്ധുവുമായ ബിബിനിനൊപ്പം സിനിമ കണ്ട് മുക്കത്ത് നിന്ന് മടങ്ങവേയാണ് കാട്ടുപന്നി ഇവര്‍ സഞ്ചരിച്ച ബൈക്കിന് കുറുകേ ചാടിയത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഇരുവര്‍ക്കും സാരമായി പരിക്കേല്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ജിനീഷ് മരിച്ചത്.
തിരുവമ്പാടി പഞ്ചായത്തില്‍ മിക്ക വാര്‍ഡുകളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. പൊന്നാങ്കയം കൂടാതെ പുന്നക്കല്‍, തമ്പലമണ്ണ, ആനക്കാംപൊയില്‍, മുത്തപ്പന്‍പുഴ, പുല്ലൂരാംപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് രൂക്ഷമായ പ്രശ്‌നങ്ങളുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജിനീഷിന്റെ തന്നെ മറ്റൊരു ബന്ധുവിന് കാട്ടുപന്നിയെ കണ്ട് പരിഭ്രമിച്ച് ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റിരുന്നു. കര്‍ഷകരെയും റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളെയും നാട്ടുകാരെയും പന്നി ആക്രമിക്കുന്നത് പതിവായിരിക്കുകയാണ്. ഒരു തവണ ഇത്തരത്തിലുണ്ടായ ആക്രമണത്തില്‍ ഒരാളുടെ കാല് കുത്തിക്കീറിയ നിലയിലായിരുന്നു. ഇതിനെല്ലാം പുറമേയാണ് വാഹനത്തിന് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങള്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കൂടുതലും ഈ രീതിയില്‍ അപകടത്തില്‍പ്പെടുന്നത്.
ഝാര്‍ഘണ്ഡില്‍ നിന്നുള്ള നാല് ഷുട്ടര്‍മാരുള്‍പ്പെടെ പത്തോളം പേര്‍ കാട്ടുപന്നികളെ വെടിവെക്കാനായി തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായി സ്വന്തം നിലയില്‍ തീരുമാനമെടുക്കാം എന്ന ഉത്തരവ് ഇറങ്ങിയതോടെയാണ് ഷൂട്ടര്‍മാരെ പുറത്തുനിന്ന് പോലും ഇറക്കിയത്. വേട്ടനായകളെ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കൃഷി ഉല്‍പന്നങ്ങള്‍ക്കും മനുഷ്യര്‍ക്കും നേരെ അടിക്കടി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...