പന്തളം നഗരസഭയിലെ വികസന പദ്ധതികളിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഉൾപ്പെടെ മൂന്ന് മുൻ ഉദ്യോഗസ്ഥർക്ക് 14 വർഷം കഠിനതടവും 50,000 രൂപ പിഴയും. സർക്കാരിന് 13 ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ വിധി.

കൊല്ലം: പന്തളം നഗരസഭയിലെ വിവിധ വികസന പദ്ധതികളിൽ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും നടത്തിയ കേസിൽ മുൻ ഉദ്യോഗസ്ഥർക്ക് തടവുശിക്ഷ, മുൻ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ഉൾപ്പെടെ മൂന്ന് പ്രതികൾക്കാണ് 14 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. മുൻ ബി.ഡി.ഒ കെ. വാസുദേവൻ, പദ്ധതി കൺവീനർമാരായ ശാലു ഖാൻ, കെ. ശിവരാജൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പന്തളം നഗരസഭയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിൽ പ്രതികൾ വ്യാപകമായ ക്രമക്കേടുകൾ വരുത്തിയതായും ഇതിലൂടെ സർക്കാരിന് 13 ലക്ഷത്തിലധികം രൂപയുടെ വൻ നഷ്ടം വരുത്തിവെച്ചതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പത്തനംതിട്ട വിജിലൻസ് ഡിവൈ.എസ്.പി നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊല്ലം വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ വകുപ്പുകളിലായാണ് കോടതി 14 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ അഡ്വ. സിജു രാജൻ കോടതിയിൽ ഹാജരായി.