ലക്ഷദ്വീപിലെ കടൽവെള്ളരിക്കടത്തുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലായി നാല് ദ്വീപ് സ്വദേശികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു.

കൊച്ചി: ലക്ഷദ്വീപിലെ കടൽവെള്ളരിക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ നാല് ദ്വീപ് സ്വദേശികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. ലക്ഷദ്വീപ് സ്വദേശികളായ ടി.പി മുഖ്ബീൽ, സൽമാനുൾ ഫാരിസ് തീക്കു കീളാപുര, ഇർഫാനുദ്ദീൻ ഉറിയോട, എൻപി റമീസ് ഖാൻ എന്നിവരാണ് പ്രതികൾ.

ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന സമുദ്രജീവിയാണ് കടൽവെള്ളരി. ഇവയെ പിടിക്കുന്നതും വിപണനം ചെയ്യുന്നതും നിയമവിരുദ്ധമാണ്. പരമ്പരാഗത മരുന്നുകളും സൂപ്പും തയ്യാറാക്കുന്നതിനായാണ് സാധാരണയായി കടൽവെള്ളരികളെ പിടിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് കിലോഗ്രാമിന് 75,000 രൂപ മുതൽ രണ്ടd ലക്ഷം രൂപ വരെ വില ലഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ആദ്യ കേസ് 2018-ലാണ് രജിസ്റ്റർ ചെയ്തത്. ടി.പി മുഖ്ബീലിന്റെ വീട്ടിന്റെ ടെറസിൽ ചത്ത നിലയിൽ സൂക്ഷിച്ചിരുന്ന 52 കടൽവെള്ളരികളാണ് അഗത്തി പോലീസ് കണ്ടെത്തിയത്. ഇവയ്ക്ക് 8.42 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. സംഭവത്തിൽ സിബിഐയും കേസ് എടുത്തിരുന്നു. 2021ൽ സിബിഐ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് അതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്.

രണ്ടാമത്തെ കേസ് 2020-ലാണ് ഉണ്ടായത്. സുഹേലി ചെറിയകര ദ്വീപിന് സമീപം ‘ഖൈബർ 2’ എന്ന ബോട്ടിൽ നിന്ന് 219 കടൽവെള്ളരികളാണ് പിടിച്ചെടുത്തത്. ഇതിൽ 178 എണ്ണം ചത്ത നിലയിലും 43 എണ്ണം ജീവനോടെയുമായിരുന്നു. മൊത്തം 234 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. ഈ കേസിൽ സൽമാനുൾ ഫാരിസ്, ഇർഫാനുദ്ദീൻ, റമീസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

സംരക്ഷിത സമുദ്രജീവികളെ വേട്ടയാടിയത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കവരത്തി പിഎംഎൽഎ സ്പെഷ്യൽ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥൻ മുമ്പാകെയാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ നിർമൽ കുമാർ മോഷേ കുറ്റപത്രം സമർപ്പിച്ചത്. ഇ.ഡിക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എംജെ സന്തോഷ് ഹാജരായി