കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ മാത്രം 287 കേസുകൾ രജിസ്റ്റർ ചെയ്തു
സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും റൂറലിൽ 30 കേസുകളുമാണെടുത്തത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 287 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 33 കേസുകളും റൂറലിൽ 30 കേസുകളുമാണെടുത്തത്.
മാസ്ക്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 148 കേസുകളും കോഴിക്കോട്റൂറലിൽ 76 കേസുകളുമെടുത്തു. അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ടിപിആർ 15നും താഴെയെത്തിയതായി അദ്ദേഹം വിശദീകരിച്ചു.
ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 10 ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചക്കിടെ 10 ശതമാനം കുറവ് ടിപിആറിൽ ഉണ്ടായി. കേസുകളുടെ എണ്ണത്തിൽ 20 ശതമാനം കുറവുണ്ടായി. എന്നാൽ ജില്ലാ തലത്തിലെ ഈ കണക്കുകൾക്കപ്പുറം തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥിതി വ്യത്യാസമാണ്. 14 തദ്ദേശ പരിധിയിൽ ടിപിആർ 35 ശതമാനത്തിലധികമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 37 എണ്ണത്തിൽ 28 നും 35 നും ഇടയിലാണ് ടിപിആർ. 127 ഇടത്ത് 21 ശതമാനത്തിന് മുകളിലാണ്.