പരിശോധനാ സംഘത്തെ കണ്ട് പരുങ്ങിയ യുവാവിനെ ബസിന് പുറത്തേക്ക് വിളിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മാരക ലഹരിവസ്തു

സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങയില്‍ വീണ്ടും മെത്താഫിറ്റമിന്‍ പിടികൂടി. അതിര്‍ത്തി ചെക്‌പോസ്റ്റ് ആയ മുത്തങ്ങയില്‍ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്താഫിറ്റമിന്‍ പിടികൂടി. ഇത് കൈവശം വെച്ച യുവാവിനെയും എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റ് ചെയ്തു. കോഴിക്കോട് അടിവാരം പൂവിലേരി വീട്ടില്‍ മുഹമ്മദ് ഫയാസ് (29) ആണ് അറസ്റ്റിലായത്. 

30 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്. തൃശ്ശൂരിലേക്ക് പോകുകയായിരുന്നു കേരള ആര്‍ടിസി ബസിലായിരുന്നു പിടിയിലായ യുവാവ് എത്തിയത്. സംശയം തോന്നി ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്തുമസ്-പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് പാര്‍ട്ടിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി. ബാബുരാജ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.ബി. ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍ പി.കെ. മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ചാള്‍സ്‌കുട്ടി, ഇ.ബി. ശിവന്‍, നിക്കോളാസ് ജോസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എന്‍. സിനി, പ്രിവന്റ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. 

സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാന അതിര്‍ത്തികളിലും ചെക്ക് പോസ്റ്റുകളിലും എക്‌സൈസിന്റെ കര്‍ശന പരിശോധന തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം