ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് നടന്നു വരുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്

സുല്‍ത്താന്‍ബത്തേരി: ചെക്‌പോസ്റ്റിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ബസില്‍ നിന്നും മറ്റു വാഹനങ്ങളില്‍ നിന്നുമൊക്കെ ചെക്‌പോസ്റ്റിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പില്‍ ഇറങ്ങി നടന്നുവരികയെന്നത് ഇപ്പോള്‍ ലഹരിക്കടത്തുകാരുടെ പുതിയ 'ഐഡിയ' ആണ്. പിടിക്കപ്പെടാതിരിക്കാന്‍ ഇത്തരത്തില്‍ കാല്‍നടയായി എത്തി ചെക്‌പോസ്റ്റ് കടക്കവെ യുവാവിനെ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കൂടാളി ഫാത്തിമ മന്‍സില്‍ ഫെമിന്‍(39) ആണ് ബത്തേരി എസ്.ഐ.കെ. രവിലോചനന്റെ നേതൃത്വത്തിലുള്ള പരിശോധനസംഘത്തിന്റെ പിടിയിലായത്. കവറടക്കം 54.37 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 

മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ ശനിയാഴ്ച വൈകിട്ടാണ് ഇയാള്‍ പിടിയിലാകുന്നത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് നടന്നു വരുകയായിരുന്ന ഇയാള്‍ പൊലീസിനെ കണ്ട് പരിഭ്രമിച്ചു. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എ.എസ.്ഐ സുമേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഫിറോസ് ഖാന്‍, അനസ്, സ്മിജു, അനില്‍, ഡോണിത്ത് സജി, ഗാവന്‍, സുനില്‍, സതീശന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

സമാനമായ മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയിലായിരുന്നു. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് കഞ്ചാവ് കടത്തുന്നതിനിടെ പൊലീസ് അറസ്റ്റ് ചെയ്തതത്. സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താ‌ൻ ശ്രമിച്ചത്. മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് വിശദമായ പരിശോധന നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം