പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ മനുവിന്‍റെ മകളടക്കം കുടുംബ വീട്ടിലായിരുന്നു താമസം. ഇവിടെ വന്ന മകളുടെ സഹപാഠിയായ കുട്ടിയെ ആണ് ഇയാൾ പലതവണയായി പീഡിപ്പിച്ചത്.

തിരുവനന്തപുരം: ഭാര്യ വീട്ടിലില്ലാതിരുന്ന ദിവസം മകളുടെ സഹപാഠിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. പതിനൊന്നുകാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ മനുവിനെ (40) ആണ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം നാല് വർഷം തടവ് കൂടുതലായി അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.

2021 ഏപ്രിൽ മാസത്തിൽ പ്രതിയുടെ ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്ത ദിവസത്തിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ ആശുപത്രിയിൽ ആയതിനാൽ മനുവിന്‍റെ മകളടക്കം കുടുംബ വീട്ടിലായിരുന്നു താമസം. ഇവിടെ വന്ന മകളുടെ സഹപാഠിയായ കുട്ടിയെ ആണ് ഇയാൾ പലതവണയായി പീഡിപ്പിച്ചത്. മകളെ സ്ഥലത്ത് നിന്നും പറഞ്ഞു വിട്ടതിനു ശേഷം ആണ് പ്രതി ഈ കൃത്യം നടത്തിയത്. സംഭവത്തിൽ ഭയന്ന അതിജീവിത ഈ വിവരം പുറത്ത് പറഞ്ഞില്ല. സ്കൂളിൽ കൗൺസിലിങ്ങിന് ഇടയിൽ ആണ് അതിജീവിത ഈ സംഭവം പുറത്തുപറയുന്നത്.

പിന്നാലെ മെഡിക്കൽ കോളെജ് പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ ബന്ധു കൂടിയാണ് കുട്ടി. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. മെഡിക്കൽ കോളെജ് സി ഐ പി.ഹരിലാൽ, സബ് ഇൻസ്‌പെക്ടർ പ്രിയ എ.എൽ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷൻ പതിമൂന്ന് സാക്ഷികളെ വിസ്തരിച്ചു.17രേഖകളും ഹാജരാക്കി.