കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. താനാളൂര്‍ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ചായ കുടിക്കുന്നതിനിടെ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. 

സൈനബയെ ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക സാഹചര്യത്തില്‍ മകളുടെ നിക്കാഹ് കര്‍മം മാത്രം വെള്ളിയാഴ്ച തന്നെ നടത്തി. മറ്റുവിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു. പരേതരായ നമ്പിപറമ്പില്‍ കുഞ്ഞിമുഹമ്മദിന്റെയും ഉണ്ണീമയുടെ മകളാണ് സൈനബ. 

ഭര്‍ത്താവ്: എടവണ്ണ ഒതായി സ്വദേശി ചെമ്പന്‍ ഇസ്ഹാഖ്. മകള്‍: ഖൈറുന്നീസ. മരുമകന്‍: സല്‍മാന്‍ തൊട്ടിയില്‍ (താനാളൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ മജീദ്, അബ്ദുറഹ്‌മാന്‍, അബ്ദുല്‍ കരീം, ബഷീര്‍, അബ്ദു നാസര്‍, അബ്ദുല്‍ ജലീല്‍, ഫാത്തിമ, പരേതനായ അബ്ദുല്‍ കാദര്‍.