പ്രതിയായ വിജു കഴിഞ്ഞ ദിവസം വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മ ഇല്ലാത്ത സമയം മനസ്സിലാക്കി അവിടെ എത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

കോഴിക്കോട്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. കോഴിക്കോട് മണാശ്ശേരി പെരിങ്ങാട്ട് വിജു(48)വിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും അമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള പിതാവില്‍ നിന്നും ദേഹോപദ്രവം ഏല്‍ക്കാന്‍ തുടങ്ങിയതോടെ ഇവര്‍ മാറി താമസിക്കുകയായിരുന്നു. ഈ സാഹചര്യം മനസ്സിലാക്കിയ വിജു കഴിഞ്ഞ ദിവസം വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മ ഇല്ലാത്ത സമയം മനസ്സിലാക്കി അവിടെ എത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

കുട്ടി ബഹളം വച്ചതോടെ ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നീട് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ആലിന്‍ ചുവട് എന്ന സ്ഥലത്ത് വെച്ചാണ് പൊലീസ് വിജുവിനെ പിടികൂടിയത്. മുക്കം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശ്രീരാഗ്, എഎസ്‌ഐ മുംതാസ്, സീനിയര്‍ സിപിഒ അനീസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.