കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് ഒരു വർഷം മുൻപ് സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ സഹദിനെ, രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ ഒരു വര്‍ഷത്തിന് ശേഷം പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി എരഞ്ഞിക്കല്‍ വീട്ടില്‍ സഹദി (30) നെയാണ് കോഴിക്കോട് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 57 കെ 3735 നമ്പര്‍ സ്‌കൂട്ടര്‍, പടനിലം എന്ന സ്ഥലത്തുള്ള ദീനാര്‍ ഹോട്ടലിന് മുന്‍വശത്ത് നിന്നാണ് മോഷണം പോയത്.

2025 മെയിലായിരുന്നു സംഭവം. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നൈറ്റ് പട്രോളിംഗ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ സഹദിനെ കാണുകയായിരുന്നു. റോഡരികില്‍ കണ്ട ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്ന വിവരം ലഭിച്ചത്. കുന്ദമംഗലത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായതോടെ കുന്ദമംഗലം പോലീസില്‍ വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി സഹദിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.