തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിലായി അഞ്ച് പേർ അറസ്റ്റിൽ. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിലാണ് സംഭവങ്ങൾ നടന്നത്. അറസ്റ്റിലായവരിൽ കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളും ഉൾപ്പെടുന്നു.
തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് പേർ പൊലീസ് പിടിയിലായി. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിൽ നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികളെ പിടികൂടിയത്. ഞായറാഴ്ച രാത്രി 11:15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ രാജാജി നഗർ സ്വദേശികളായ സൂരജ് (24), വിവേക് (30), എന്നിവരാണ് കൻ്റോൻമെൻ്റ് പൊലീസിൻ്റെ പിടിയിലായത്. സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ള പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞിരംപാറയിലുള്ള ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവാവിനെയാണ് മൂന്നംഗ സംഘം ആക്രമിച്ച് ഫോൺ കവർന്നതാണ് വട്ടിയൂർക്കാവ് പരിധിയിലെ കേസ്. ഇന്നലെ അർധരാത്രി 12:15-ഓടെ നടന്ന സംഭവത്തിൽ 1.25 ലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണാണ് ഇവർ കവർന്നത്. കേസിൽ പുളിയറക്കോണം സ്വദേശി ആദർശ് (24), പിടിപി നഗർ സ്വദേശി അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി നൗഫൽ (25) എന്നിവരാണ് പിടിയിലായത്.


