വീടിന് സമീപത്ത് മേയാന്‍ വിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി: പുല്‍പ്പള്ളിക്കടുത്ത് ചേകാടി പാക്കത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്. പാക്കം കട്ടക്കണ്ടി കോളനിയിലെ കാളി രാജേന്ദ്ര (67)നെയാണ് കാട്ടാന ആക്രമിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിന് സമീപത്ത് മേയാന്‍ വിട്ടിരുന്ന പശുവിന് വെള്ളം കൊടുക്കാന്‍ പോയ സമയത്തായിരുന്നു ആനയുടെ ആക്രമണം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാളിയുടെ ഇരുകാലുകള്‍ക്കും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. രൂക്ഷമായ കാട്ടാന ശല്ല്യം അനുഭവപ്പെടുന്ന പ്രദേശമാണ് ചേകാടി, പാക്കം പ്രദേശങ്ങള്‍. വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ചേകാടിയിലും പരിസരത്തും പകല്‍സമയങ്ങളില്‍ പോലും കാട്ടാനകള്‍ എത്താറുണ്ട്.

റോഡുകളും മറ്റു വഴികളുമെല്ലാം വനപ്രദേശത്ത് കൂടിയായതിനാല്‍ ഇതുവഴിയുള്ള കാല്‍നടയാത്ര അങ്ങേയറ്റം ദുഷ്‌കരമാണ്. പല സമയങ്ങളിലായി കടുവ ശല്യവും ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. ചിന്നക്കനാല്‍ സിമന്‍റ് പാലത്തിന് സമീപം റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി അരികൊമ്പനെ ആകര്‍ഷിച്ച് പിടികൂടാനാണ് പദ്ധതി.

സിമന്റ് പാലത്തിന് സമീപം മുമ്പ് അരികൊമ്പന്‍ തകര്‍ത്ത ഒരു വീട്ടിലാണ് താത്കാലിക റേഷന്‍ കട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പെടെ ആള്‍ താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആനയെ ഇവിടേയ്ക്ക് ആകര്‍ഷിക്കാനാണ് പദ്ധതി. സിമന്‍റ് പാലത്തിലേക്ക് എത്തുന്ന അരികൊമ്പനെ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് കരുതുന്നത്. 

തുമ്പ് പിടിച്ച് 'പൊളി മാര്‍ക്കറ്റിൽ' എത്തി നിന്ന അന്വേഷണം; കുപ്രസിദ്ധ മോഷണ സംഘം ഒടുവിൽ വലയിൽ