അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്
കൊച്ചി: കൊച്ചിയിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ 5 പേർ പിടിയിൽ. കൊച്ചിയിലെ മുളവുകാടായിരുന്നു സംഭവം നടന്നത്. യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ 3 സ്ത്രീകളടക്കം 5 പേരാണ് പൊലീസിന്‍റെ പിടിയിലായത്. തമിഴ് നാട് തെങ്കാശി സ്വദേശി അഞ്ജു, സഹോദരി മേരി, മേരിയുടെ സുഹൃത്തുക്കളായ വെണ്ണല ആഷിഖ്, ആഷിഖിന്റെ ഭാര്യ ഷഹാന, മട്ടാഞ്ചേരി സ്വദേശി അരുൺ എന്നിവരാണ് മുളവുകാട് പൊലീസിന്‍റെ പിടിയിലായത്. യുവാവിന്‍റെ പണം തട്ടിയെടുത്തതിന് പുറമേ എ ടി എം കാർഡുകളും സംഘം കൈക്കലാക്കിയിരുന്നു.
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത വര്‍ക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെ കോളേജ് വിദ്യാര്‍ത്ഥിനിയും ഗുണ്ടകളും നഗ്‍നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വര്‍ക്കല സ്വദേശിയും ബി സി എ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഇവരടക്കം ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ അയിരൂര്‍ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വര്‍ക്കല സ്വദേശിയായ ലക്ഷ്മി പ്രിയയും അയിരൂര്‍ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ എറണാകുളത്ത് ബി സി എയ്ക്ക് പഠിക്കാൻ പോയ ശേഷം മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിന്മാറായില്ല. ഒടുവിൽ ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വ്വം യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി. എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവാവിനെ എത്തിച്ച ലക്ഷ്മിപ്രിയയും പുതിയ കാമുകനുൾപ്പെട്ട സംഘവും കെട്ടിയിട്ട് നഗ്‍നനാക്കി മര്‍ദ്ദിച്ചു. യുവാവിന്‍റെ ഐഫോണിൽ ലക്ഷ്മിപ്രിയയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം: മുഖ്യപ്രതി ലക്ഷ്മിപ്രിയ പിടിയിൽ
