അതിഥി തൊഴിലാളികളെ ഉപയോഗിച്ച് അസമിൽ നിന്നും ബോക്സ് കണക്കിന് ഹെറോയിൻ പെരുമ്പാവൂരുള്ള തന്റെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിലാക്കി അതിഥി തൊഴിലാളികളെ കൊണ്ട് തന്നെ വിൽപ്പന നടത്തിച്ച് വരികയായിരുന്നു പ്രതി.

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 10 ലക്ഷം രൂപയുടെ ഹെറോയിനുമായി വീട്ടമ്മയെ എക്സൈസ് അറസ്റ്റ് ചെയ്തു. മാറമ്പിള്ളി ബംഗാൾ കോളനിയിൽ താമസിക്കുന്ന സലീന അലിയാർ (52) ആണ് വിൽപ്പനയ്ക്കായി മയക്കുമരുന്ന് ചെറു ഡപ്പികളിലാക്കുന്നതിനിടയിൽ പിടിയിലായത്. പലചരക്ക് കടയുടെ മറവിലായിരുന്നു ലഹരി കച്ചവടം. ഇവിടെ നിന്നും 66.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. കൂടാതെ 9 ലക്ഷത്തിലേറെ രൂപയും നോട്ടെണ്ണുന്ന മെഷീനും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഓഫീസ്, പെരുമ്പാവൂർ റേഞ്ച്, മാമല റേഞ്ച് ഓഫീസുകൾ, എൻ.സി.ബി എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായത്.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിനു എസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിഥി തൊഴിലാളികളെ ഉപയോഗിച്ച് അസമിൽ നിന്നും ബോക്സ് കണക്കിന് ഹെറോയിൻ പെരുമ്പാവൂരുള്ള തന്റെ വീട്ടിലെത്തിച്ച് ചെറു ഡപ്പകളിലാക്കി അതിഥി തൊഴിലാളികളെ കൊണ്ട് തന്നെ വിൽപ്പന നടത്തിച്ച് വരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥ‍ർ അറിയിച്ചു. പ്രദേശത്തെ ഒരു പൊലീസുകാരന്‍റെ സഹായത്തോടെയാണ് ലഹരി കച്ചവടമെന്നാണ് പ്രദേശവാസികളുടെ ആരോപണം.

പൊലീസിന്‍റെ ഇൻഫോമറാണ് താനെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ ഇവ‍ർ പേടിപ്പിച്ച് നിർത്തിയിരുന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ ചെറിയ ഡപ്പകളിലാക്കികൊണ്ടിരിക്കുമ്പോഴാണ് സലീന കയ്യോടെ പിടിയിലായത്. അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തെ കുട്ടികളെയടക്കം കേന്ദ്രീകരിച്ചാണ് സലീന ലഹരി കച്ചവടം നടത്തിയിരുന്നുവെന്നും എക്സൈസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാ‍ത്തകൾ തത്സമയം കാണാം 

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്