തൃശൂരിൽ ഒമ്പത് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 57-കാരന് ആറ് വർഷം കഠിനതടവും 50,000 രൂപ പിഴയും. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക കുട്ടിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.

തൃശൂര്‍: ഒമ്പത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 15 സാക്ഷികളേയും 17 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. വലപ്പാട് സബ്ബ് ഇന്‍സ്‌പെക്ടറായിരുന്ന കെ. സലീം ആണ് കേസ്റ്റ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ ടി.ആര്‍ രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക്' റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജഡ്ജ് വിവീജ സേതുമോഹന്‍ ആണ് വിധി പ്രസ്താവിച്ചത്.