ഇവിഎം ഹാക്കിംഗ് തടയാമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് നേതാവ് ബി.എം ജമാൽ യുഡിഎഫ് നേതാക്കളിൽ നിന്ന് പണം തട്ടിയതായി പരാതി. കാസർകോട്, ഉദുമ മണ്ഡലങ്ങളിൽ നിന്നാണ് പണം തട്ടിയത്.

കാസർകോട്: ഇവിഎം ഹാക്കിങ്ങിന്‍റെ പേരിൽ കോൺഗ്രസ് നേതാവും, വഖഫ്‌ ബോർഡ് മുൻ സിഇഒയുമായ ബി.എം ജമാൽ പണം തട്ടിയെന്ന വാർത്തയിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രിയും കെ പി സി സി പ്രസിഡൻ്റുമായ സണ്ണി ജോസഫ്. ബി.എം ജമാലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ടുവെന്നും മാധ്യമ വാർത്തകൾ ശരിയാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. വിഷയം പാർട്ടി അന്വേഷിക്കും. നിലവിൽ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. 

ബിജെപി ഇവിഎം ഹാക്ക് ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും ഇത് തടയാൻ ഇറ്റാലിയൻ-ജർമ്മൻ സാങ്കേതികവിദ്യ തൻ്റെ പക്കലുണ്ടെന്നും പറഞ്ഞ് ഉദുമ, കാസർകോട് മണ്ഡലങ്ങളിലെ യുഡിഎഫ് നേതാക്കളില്‍ നിന്നും പണം തട്ടിയെന്നാണ് പ്രധാന പരാതി. സാങ്കേതികവിദ്യ ഒരുക്കാനെന്ന പേരിൽ ഉദുമ, കാസർകോട് മണ്ഡലങ്ങളിലെ പാർട്ടി ഫണ്ടുകളിൽ നിന്നും നേതാക്കളിൽ നിന്നും വലിയ തുകകൾ കൈക്കലാക്കി. യു.ഡി.എഫ് കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ ഈ വിഷയം വലിയ ചർച്ചയാവുകയും, തുടർന്ന് കെ.പി.സി.സി, യു.ഡി.എഫ് സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകുകയുമായിരുന്നു.