മകൾ രാഖിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാനായി വീട്ടിൽ നിന്നും സ്കൂട്ടറിൽ പോകവെ കൈവൻവിളയിൽ വച്ച് പുറകിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കാഞ്ഞിരംകുളം കൈവൻവിളയിൽ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടുകാൽ നെട്ടത്താന്നി കരിച്ചാലത്തോട്ടം ചിത്തിര ഭവനിൽ രാജശേഖരൻ ആശാരി (60) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച രാവിലെ 6.15 നാണ് ദാരുണമായ അപകടം നടന്നത്. മകൾ രാഖിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാനായി വീട്ടിൽ നിന്നും സ്കൂട്ടറിൽ പോകവെ കൈവൻവിളയിൽ വച്ച് പുറകിൽ നിന്നും വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ രാജശേഖരനെയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ട മകളെയും നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരുന്ന രാജശേഖരൻ ആശാരി ഇന്നലെ മരണപ്പെട്ടു. ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം മുട്ടത്തറ മോക്ഷ കവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ജയകുമാരി. മക്കൾ: രാഹുൽ, രാജേഷ്. സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബൈക്ക് യാത്രികനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More : 'കുഞ്ഞ് വീട്ടിലുണ്ട്, അര്‍ധരാത്രി മുതല്‍ ഭാര്യയെ കാണാനില്ല'; താമരശ്ശേരി പൊലീസിൽ പരാതിയുമായി യുപി സ്വദേശി