വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയിടിച്ച് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കായംകുളം: ആലപ്പുഴ പുളിങ്കുന്നിൽ ലഹരിക്കടിമയായ കൊച്ചുമകന്‍ വയോധികയെ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി(70)യാണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു(24) ആണ് തള്ളിയിട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനിടെ കൊച്ചുമകൻ ജിത്തു സരോജിനിയെ ക്വാറിവേസ്റ്റിലേക്ക് തള്ളിയിടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഞായറാഴ്ച രാത്രി ലഹരിയിൽ ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഇവര്‍ വീട്ടിൽ നിന്നും പുറത്തിറങ്ങി. ബഹളം കൂടിയതോടെ വഴിയില്‍ ഇറങ്ങി നിന്നു. ഇതിനിടെ സരോജിനിയുടെ സമീപത്തെത്തിയ ജിത്തു ഇവരെ പുറകിലേക്ക് ഉന്തിയിടുകയായിരുന്നു. വഴി കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് സരോജിനി തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ വയോധികയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 

ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Read More :  കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു, യുവാവിനും യുവതിക്കും പരിക്കേറ്റു