എട്ട് കിലോമീറ്റര്‍ അകലെ ആനക്കയം ചെക്ക് പോസ്റ്റ് കടവില്‍ വച്ച് മണല്‍ തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി 

മലപ്പുറം: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വയോധികയ്ക്ക് രക്ഷകരായത് നാട്ടുകാര്‍. എട്ട് കിലോമീറ്ററാണ് പന്തല്ലൂര്‍ കടമ്പോട് പറക്കോട്ട്പലത്ത് മുഹമ്മദിന്റെ ഭാര്യ ഓലിക്കല്‍ ഫാത്തിമ ഒഴുകി പോയത്. എഴുപതുവയസ്സാണ് ഫാത്തിമയ്ക്ക്്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കടമ്പോട് കടവില്‍ കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തലറിയാമെങ്കിലും ഇവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. എങ്കിലും വെള്ളത്തില്‍ മലര്‍ന്ന് ഒഴുകാനായത് ഇവര്‍ക്ക് രക്ഷയായി. പുഴയിലൂടെ സ്ത്രീ ഒഴുകി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരന്‍ ആനക്കയം ചെക്ക് പോസ്റ്റ് കടവിലുള്ള മണല്‍ തൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. 

എട്ട് കിലോമീറ്റര്‍ അകലെ ആനക്കയം ചെക്ക് പോസ്റ്റ് കടവില്‍ വച്ച് മണല്‍ തൊഴിലാളികള്‍ ഇവരെ രക്ഷപ്പെടുത്തി ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ വൈകുന്നേരത്തോടെ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.