കഴിഞ്ഞ വര്‍ഷം 125 കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഇത്തവണ ഇതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍.
മൂന്നാര്‍. മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഒന്നര മാസത്തിനിടെ പിറന്നത് 80 വരയാടിന്‍ കുഞ്ഞുങ്ങള്‍. ഉദ്യാനത്തിലെ ആനമുടി - 13 , രാജമല - 11 , വരയാട്ടുമൊട്ട - 7 , മേസ്തരിക്കെട്ട് - 6 , കുമരിക്കല്ല് - 14 എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കുഞ്ഞുങ്ങളെ ഇത്തവണ കണ്ടെത്താന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം 125 കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഇത്തവണ ഇതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍.
ഉദ്യാനം തുറന്ന് ഏപ്രില്‍ 20 മുതല്‍ 25 വരെ നടക്കുന്ന വരയാടുകളുടെ കണക്കെടുപ്പില്‍ മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം പൂര്‍ണ്ണമായി അറിയാന്‍ കഴിയു. ഫെബ്രവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചത്. രണ്ട് മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന കാലയളവില്‍ വിനോദസഞ്ചാരികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതിയാണ് വര്‍ഷത്തില്‍ രണ്ടുമാസം പാര്‍ക്ക് പൂര്‍ണ്ണമായി അടച്ചിടുന്നത്.
പുലിയടക്കമുള്ള ആക്രമണകാരികളായ വന്യമ്യഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കിഴക്കാംതൂക്കായ പാറക്കെട്ടുകളിലാണ് വരയാടുകള്‍ പ്രസവം നടത്തുന്നത്. തമിഴ്‌നാടിന്റെ ഔദ്യോഗിക മ്യഗം കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള പ്രദേശത്ത് കാണപ്പെടുന്ന നീലഗിരി താര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ വരയാടുകള്‍.

അതേസമയം നീലഗിരി വനത്തില്‍ കഴുകന്‍ സര്‍വ്വെ പുരോഗമിക്കുകയാണ്. 30 സംഘങ്ങളാണ് ഇവിടെ കഴുകൻമാരുടെ എണ്ണമെടുക്കുന്നത്. വിദഗ്ധരായ വോളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് നീലഗിരി വനമേഖലയിലെ കഴുകന്‍മാരുടെ കണക്കെടുപ്പ് നടത്തുന്നത്. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി വനത്തിനുള്ളിലൂടെ സഞ്ചരിച്ചുള്ള സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിന് ശേഷം എടുത്ത ഫോട്ടോകളും മറ്റും വെച്ചുള്ള പഠനമായിരിക്കും നടക്കുക. ദക്ഷിണേന്ത്യയില്‍ മുതുമല സത്യമംഗലം മുത്തങ്ങ ബന്ദിപ്പൂര്‍ നാഗര്‍ഹോള തുടങ്ങിയ പ്രദേശങ്ങളില്‍ പോയ വര്‍ഷങ്ങളില്‍ നടത്തിയ കണക്കെടുപ്പില്‍ നൂറില്‍ താഴെ മാത്രം കഴുകന്മാരെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്.
