പ്രായപൂര്‍ത്തിയായ മകള്‍ക്കും ഭാര്യക്കും ഒരു ശുചിമുറിയെങ്കിലും ആരെങ്കിലും വെച്ചു തരൂ എന്ന അപേക്ഷമാത്രമാണ് ശശിധരനുള്ളത്...

കോഴിക്കോട്: കോഴിക്കോട് അന്നശ്ശേരിയിലെ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിനിയും രോഗികളായ അച്ഛനും അമ്മയും ശുചിമുറി തേടി ദിവസവും പോകുന്നത് ഒരു കിലോമീറ്ററോളം ദൂരം. പ്ളാസ്റ്റിക്ക് പായ മറച്ച കൂരക്കുള്ളില്‍ കഴിയുന്ന കുടുംബം ശുചിമുറിക്കായി പഞ്ചായത്തില്‍ ഉള്‍പ്പെടെ കയറി ഇറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അടച്ചുറപ്പുള്ള വീടുപോലുമില്ലാത്ത ഈ കുടുംബമാവട്ടെ സര്‍ക്കാറിന്‍റെ കണക്കില്‍ ദാരിദ്ര രേഖക്ക് മുകളിലാണ്.

ആഹാരം, വസ്ത്രം, പാര്‍പ്പിടം ഒരു മനുഷ്യന്‍റെ പ്രാഥമികാവശ്യങ്ങള്‍ ഇവയാണ്. എന്നാല്‍ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ഈ കുടുംബത്തിനുള്ളത്. പണി തുടങ്ങിയ വീട് കടം കയറിയതോടെ പാതി വഴിയിലായി. അതോടെ ഈ കൂരയിലെക്ക് താമസം മാറി. അതും കാടുപിടിച്ചും ചിതലരിച്ചും നിലംപൊത്താറായി. .കാലവര്‍ഷം അടുക്കും തോറും തലക്കുളത്തൂര്‍ പഞ്ചായത്തിലെ ഒതയോത്ത് കണ്ടി ശശിധരനും കുടുംമ്പത്തിനും ആധിയാണ്.