മുതിര്‍ന്ന സ്ത്രീകള്‍ നേരിടുന്ന ഒറ്റപ്പെടല്‍ ഗൗരവമുള്ള പുതിയ സാഹചര്യമായി മാറുന്നതെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു.
തിരുവനന്തപുരം: പ്രായമായ സ്ത്രീകള്‍ മക്കളാല്‍ സംരക്ഷിക്കപ്പെടാത്ത സാഹചര്യം പല വീടുകളിലും ഉണ്ടെന്നും ഇവര്‍ ഒറ്റപ്പെടുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും വനിതാ കമ്മിഷന്‍ അംഗം വിആര്‍ മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പരിഗണിച്ച കേസുകളുടെ പൊതു സ്വഭാവം നോക്കുമ്പോള്‍ സ്ത്രീകള്‍ക്ക് നേരെ ഉണ്ടാകുന്ന പതിവ് പ്രശ്നങ്ങള്‍ക്ക് പുറമേയാണ് മുതിര്‍ന്ന സ്ത്രീകള്‍ നേരിടുന്ന ഒറ്റപ്പെടല്‍ ഗൗരവമുള്ള പുതിയ സാഹചര്യമായി മാറുന്നതെന്ന് കമ്മിഷന്‍ അംഗം പറഞ്ഞു.
സ്വന്തം മാതാപിതാക്കളോട് സ്നേഹമോ ഉത്തരവാദിത്തമോ മക്കള്‍ക്കില്ലാത്ത സാഹചര്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്. മാതാപിതാക്കളെ നോക്കാന്‍ കഴിയില്ല എന്നുള്ള മക്കളുടെ വാശി കേള്‍ക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. തീര്‍ച്ചയായും നമ്മുടെ മനോഭാവത്തില്‍ മാറ്റമുണ്ടാകണം. വീടുകളില്‍ മക്കളെ സ്നേഹിക്കാനും മക്കള്‍ മുതിര്‍ന്ന ആളുകളെ ഉള്‍പ്പെടെ സ്നേഹിക്കാനും മാതൃക കാട്ടണം. മുതിര്‍ന്നവര്‍ ഒറ്റപ്പെടുന്ന പുതിയ സാഹചര്യം നമ്മുടെ നാട്ടില്‍ കൂടുതലായി വൃദ്ധസദനവും വയോജന ഭവനങ്ങളും വരാനുള്ള സാഹചര്യം ഓര്‍മപ്പെടുത്തുന്നു.
ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വനിതാ കമ്മിഷന്‍ പ്രാധാന്യം നല്‍കിവരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എല്ലാ ജില്ലയിലും സെമിനാറുകള്‍ നടത്താന്‍ കഴിഞ്ഞു. മുതിര്‍ന്ന സ്ത്രീകള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിലും ബോധവത്കരണ പ്രവര്‍ത്തനത്തിനും തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. സിറ്റിംഗില്‍ ആകെ 26 പരാതികള്‍ പരിഹരിച്ചു. പോലീസ് റിപ്പോര്‍ട്ടിന് വേണ്ടി എട്ടു പരാതികള്‍ നല്‍കി. രണ്ടു പരാതികള്‍ കൗണ്‍സിലിങ്ങിന് നല്‍കി. അടുത്ത അദാലത്തിലേക്ക് 46 പരാതികള്‍ മാറ്റി. ആകെ 82 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്.
ശാരീരിക പീഡനത്തിന് ഭര്‍ത്താവിന് അവകാശമുണ്ടെന്ന് കരുതുന്ന പൊലീസുകാർ സേനയ്ക്ക് അപമാനം: വനിതാ കമ്മീഷൻ
