ഇസ്രായേലിൽ ജോലി, നടപടികൾക്ക് ഏഴര ലക്ഷം, കാശടച്ചത് നിരവധിപേർ; വിസയും വന്നില്ല, കാശും കൊടുത്തില്ല, അറസ്റ്റ്
വിസ നടപടികൾക്കും മറ്റുമായി ഏഴരലക്ഷം രൂപയാണ് ഒരോരുത്തരിൽനിന്നും ഈടാക്കിയത്.

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം പുത്തൻനട നിള ഭവനിൽ ഷീജ മൈക്കിൾ (55) ആണ് ദിയിൽനിന്ന് ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. കൂട്ടുപ്രതിയായ അഭിലാൽ രാജു ഒളിവിലാണ്. ഇരുവരും ചേർന്ന് ഇസ്രായേലിൽ ജോലി വാഗ്ദ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം കൈപ്പറ്റിയിരുന്നു.
വിസ നടപടികൾക്കും മറ്റുമായി ഏഴരലക്ഷം രൂപയാണ് ഒരോരുത്തരിൽനിന്നും ഈടാക്കിയത്. പറഞ്ഞ സമയത്ത് വിസ ലഭിക്കാതായതോടെ ശക്തികുളങ്ങര സ്വദേശികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ശക്തികുളങ്ങര കൂടാതെ ചവറ, ഇരവിപുരം, അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിന് ഇരയായവർ പരാതി നൽകി. ലക്ഷക്കണക്കിന് രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്‍റെ നിർദേശപ്രകാരം ശക്തികുളങ്ങര എസ് ഐ ആശ ഐ വി, ചവറ എസ് ഐ ഹാരിസ്, ശക്തികുളങ്ങര എസ് സി പി ഒ ജയകുമാരി, ഇരവിപുരം സി പി ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read more: പത്തനംതിട്ടയിലെ നിരണം പഞ്ചായത്ത് ഭരണം യുഡിഎഫിനു നഷ്ടമായി; പിടിച്ചെടുത്ത് എൽഡിഎഫ്
അതേസമയം, ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂൾ വിദ്യാർഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച് ഒന്നരലക്ഷം രൂപ വിലയുള്ള സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കിയ യുവാക്കൾ പിടിയിൽ. വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.
ചേപ്പാട് സ്വദേശിനിയായ വിദ്യാർഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്‍റെ ആർസി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട് പവൻ വരുന്ന സ്വർണ്ണകൊലുസ്സും, ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണമാലയും ഉൾപ്പെടെ മൂന്നേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കൈവശപ്പെടുത്തിയശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.