അമ്മാവന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് രണ്ടുപേര്‍ കാല്‍വഴുതി വീണു; ഒരാളെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ
അടിമാലി ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.

ഇടുക്കി: ഇരുമ്പുപാലത്തിന് സമീപത്തെ അമ്മാവന്‍കുത്ത് വെള്ളച്ചാട്ടത്തിലേക്ക് രണ്ടുപേര്‍ കാല്‍വഴുതി വീണു. വെള്ളച്ചാട്ടത്തിലൂടെ നടന്നു പോകവെ രണ്ടുപേര്‍ കാല്‍തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ നിന്ന് രക്ഷപെട്ട ചൂരകെട്ടാന്‍കുടി സ്വദേശി വത്സയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വ്യക്തിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അടിമാലി ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ തുടരുന്നത്.
അതേസമയം, നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാര്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. അടിമാലിയില്‍ നിന്നും കോതമംഗലത്ത് ചെറുവട്ടൂരിലേക്ക് പോകുകയായിരുന്ന ചെറുവട്ടൂര്‍ നിരപ്പേല്‍ നിസാമുദീന്റെ ഫോര്‍ഡ് കാറിനാണ് തീ പിടിച്ചത്. വാഹനം അമിതമായി ചൂടായതിനെ തുടര്‍ന്ന് നിസാമുദീനും, കൂടെയുണ്ടായിരുന്ന കുട്ടിയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. അടിമാലിയില്‍ നിന്നും അഗ്‌നിശമന സേനയെത്തി തീ കെടുത്തി.
കുടുംബ കോടതിയിലെത്തിയ യുവതിക്ക് നേരെ ഭര്‍ത്താവിന്റെ അക്രമം
ഇടുക്കി: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനും നേരെ ഭര്‍ത്താവിന്റെ അക്രമം. കൗണ്‍സില്‍ ഹാളില്‍ വച്ചാണ് മൂലമറ്റം സ്വദേശി ജുവലിനും പിതാവ് തോമസിനും നേരെയാണ് ഭര്‍ത്താവായ അനൂപിന്റെ അക്രമമുണ്ടായത്. അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിങ്ങിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തു. ഇതോടെയാണ് അക്രമമുണ്ടായതെന്നാണ് പരാതി. കൗണ്‍സിലിംഗ് നടത്തുന്നവരും അഭിഭാഷകരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അനൂപിനെതിരെ കേസെടുക്കാന്‍ കുടുംബ കോടതി തൊടുപുഴ പൊലീസിന് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരുടെയും മൊഴി പൊലീസ് എടുത്തു. സംഭവ ശേഷം അനൂപ് ഒളിവില്‍ പോയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. അതേസമയം ജുവല്‍ തോമസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി അനൂപിന്റെ മാതാപിതാക്കളും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
14കാരിയായ മകളെ ബലാത്സംഗം ചെയ്തു; പിതാവിന് 63 വർഷം കഠിനതടവും 7 ലക്ഷം പിഴയും