മണ്ണാർക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ. ജോലിക്ക് പോകുമ്പോൾ 9.20ന് ദേശീയ പാതയിൽ അരിയൂരിലാണ് അപകടം.
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ ആണ് മരിച്ചത്. 37 വയസായിരുന്നു. മണ്ണാർക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ. ജോലിക്ക് പോകുമ്പോൾ 9.20ന് ദേശീയ പാതയിൽ അരിയൂരിലാണ് അപകടം. അതേസമയം, ദേശീയ പാതയിൽ ആറ്റിങ്ങൽ കല്ലമ്പലം വെയിലൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറിയുള്ള അപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം.
കോളജ് വിദ്യാര്‍ത്ഥിനി മരണപ്പെടുകയും 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ നടുക്കം ഇതുവരെ മാറിയിട്ടില്ല. കെ ടി സി ടി ആര്‍ട്‌സ് കോളേജിലെ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയും ആറ്റിങ്ങല്‍ സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു. പരിക്കേറ്റവരില്‍ ഒരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. ആല്‍ഫിയയെന്ന വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബസ് സ്റ്റോപ്പില്‍ എത്തിയ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാര്‍ നിയന്ത്രണം വിട്ട് ബസിന് പിന്നിൽ ഇടിക്കുകയും തുടർന്ന് ഇവിടെ നിന്നിരുന്ന വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.
മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധിപേര്‍ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. നാട്ടുകാർ ഉടൻ പരിക്ക് പറ്റിയവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് പറ്റിയ പലർക്കും ശരീരത്തിൽ എല്ലുകൾക്ക് പൊട്ടൽ ഏറ്റിട്ടുണ്ട്. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്‍റെ ഉടമ റഹീമും കാറിലുണ്ടായിരുന്നു.
