തൊടുപുഴയ്ക്ക് സമീപം മുട്ടം ശങ്കരപ്പിള്ളിയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് പിഞ്ചുകുഞ്ഞടക്കം രണ്ടുപേർ മരിച്ചു. വാഗമൺ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.  

ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാർ മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞടക്കം രണ്ട് പേർ മരിച്ചു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം (നാലു മാസം) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ മുട്ടം ശങ്കരപ്പിള്ളിയിൽ ഇന്ന് വൈകിട്ട് 4.45-ഓടെയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എസ്. ഷാമോൻ്റെ മാതാവും ഇളയ മകളുമാണ് അപകടത്തിൽ മരിച്ചത്. കാറോടിച്ചിരുന്ന ഷാമോൻ, ഭാര്യ ഹസീന (29), മകൾ ഇഷ (4) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. വാഗമൺ സന്ദർശിച്ച ശേഷം കുടുംബാംഗങ്ങൾ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.

റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വല്യമ്മയുടെയും കൊച്ചുമകളുടെയും ജീവൻ രക്ഷിക്കാനായില്ല.